കൊച്ചി: സംസ്ഥാനത്ത് ഇത് വില വർദ്ധനയുടെ കാലം. മദ്യം, പാൽ വില വൻ തോതിൽ കൂട്ടി. ഇതിനിടയിൽ കുടിവെള്ള, വൈദ്യുതി കരവും കൂട്ടാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ജനങ്ങളെ പിഴിയുന്ന സമീപനമാണ് വാട്ടർ അഥോറിറ്റി സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിൽ അഞ്ചു ശതമാനം വീതമാണ് വെള്ളക്കരം വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നിട്ടും വാട്ടർ അഥോറിറ്റിയുടെ 2021-22 ൽ വരുമാനം കുറഞ്ഞെന്ന് വിവരാവകാശ രേഖ. 2019-20 ൽ വരുമാനം 723.08 കോടി. 2021-22 ൽ ഇത് 583.89 കോടി ആയി കുറഞ്ഞു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് വാട്ടർ അഥോറിറ്റി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കണക്കുകൾ ഇങ്ങനെ. വരുമാനം താഴോട്ട്

വർഷം തുക (കോടിയിൽ)

2016-17 512.96
2017-18 542.36
2018-19 545.37
2019-20 723.08
2020-21 601.45
2021-22 583.89
2022-23 153.09 (ജൂൺ വരെ)

അഞ്ച് കോടിക്ക് മേലെ കുടിശികയുമായി 10 സ്ഥാപനങ്ങൾ; നൽകേണ്ടത് 180 കോടിയിൽ അധികം

വാട്ടർ അഥോറിറ്റിക്ക് അഞ്ച് കോടി രൂപയ്ക്ക് മേലെ കുടിശിക നൽകാൻ ഉള്ളത് പത്തു സ്ഥാപനങ്ങളും ഒരു സ്വകാര്യ വ്യക്തിയും. ഈ ഇനത്തിൽ അഥോറിറ്റിക്ക് ലഭിക്കേണ്ടത് 180 കോടിയിൽ അധികം രൂപയെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. 2016 മെയ് മുതൽ 2022 ജൂൺ വരെയുള്ള കണക്കുകളാണ് ലഭ്യമായത്.

അതെസമയം വർഷം തിരിച്ചു കുടിശിക പിരിച്ചെടുത്ത വിവരങ്ങൾ അഥോറിറ്റിയുടെ ഡാറ്റ ബേസ് സോഫ്റ്റ്‌വെയറിൽ ലഭ്യമല്ലെന്ന് വിചിത്ര മറുപടി. പ്രതിമാസ വിവരങ്ങൾ ലഭ്യമാണ്.

ഒരു എക്‌സൽ ഷീറ്റിൽ നൽകാൻ സാധിക്കുന്ന വിവരം എന്തുകൊണ്ട് സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടും അഥോറിറ്റിക്ക് നൽകാൻ സാധിക്കുന്നില്ലെന്നത് വിചിത്രമാണ് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഗുരുതര രോഗങ്ങൾ ബാധിച്ച വ്യക്തികൾ ഉള്ള കുടുംബങ്ങൾ ബില്ല് അടയ്ക്കാൻ വൈകിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന അഥോറിറ്റി സർക്കാർ വകുപ്പുകളോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.