ന്യൂഡൽഹി: ഓഗസ്റ്റ് 15 എങ്ങനെയാണ് ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി മാറിയത് എന്ന്, ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു ഒരിക്കൽ എഴുതിയിട്ടുണ്ട്. അധികാര കൈമാറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കവെ, ഒരു വാർത്താ സമ്മേളനത്തിൽ പൊടുന്നനെ ഒരു മാധ്യമ പ്രവർത്തകൻ എന്നാണ് ആ തീയതി എന്ന ചോദ്യം ഉന്നയിക്കുമ്പോൾ, മൗണ്ട് ബാറ്റന്റെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. നേരത്തെ ആലോചിച്ച് ഉറപ്പിച്ചതല്ലായിരുന്നു, ഇന്ത്യക്ക് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം കൊടുക്കണം എന്നത്. പെട്ടെന്ന് ഒരു തീയതി ഓർത്തപ്പോൾ മൗണ്ട് ബാറ്റന്റെ മനസ്സിൽ ആദ്യം വന്നത്  ഓഗസ്റ്റ് 15 ആയിരുന്നു. കാരണം, രണ്ടുവർഷം മുമ്പ് ഇതേ ദിവസമാണ്, ചരിത്ര പ്രസിദ്ധമായ ജപ്പാന്റെ രണ്ടാംലോകമഹായുദ്ധത്തിലെ കീഴടങ്ങൽ ഉണ്ടായത്. ഹിരോഷിമയിൽ 1945 ഓഗസ്റ്റ് 6നും, നാഗസാക്കിയിയിൽ ഓഗസ്റ്റ് 9നും അമേരിക്ക അണുബോംബിട്ട് ആയിരങ്ങളെ കൊന്നതിന് പിന്നാലെ ഓഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചത്. ജാപ്പനിസ് ചക്രവർത്തി ഹിരോഹിതോ റേഡിയോയിലൂടെ കീഴടങ്ങൽ പ്രഖ്യാപനം വായിച്ചതോടെ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

ചരിത്ര പ്രസിദ്ധമായ ആ ദിവസത്തിന്റെ ഓർമ്മയ്ക്കാണ് അതേ ദിവസം തന്നെ മൗണ്ട്ബാറ്റൻ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. പക്ഷേ അതിന് മൗണ്ട് ബാറ്റൻ ഏറെ പഴികേട്ടു. കാരണം ഓഗസ്റ്റ് 15 ഒരു വെള്ളിയാഴ്ചയായിരുന്നു. ഇന്ത്യയിൽ ഒരു ശുഭകാര്യവും വെള്ളിയാഴ്ച നടക്കാറില്ല. പുതിയ രാജ്യത്തിന്റെ ഭാവിയോർത്ത് ജ്യോതിഷികൾ വിലപിച്ചു. അതോടെ വലിയ ആശങ്ക പൊതുസമൂഹത്തിലും ഉണ്ടായി. എന്നാൽ പുരോഗമനവാദിയായ നെഹ്റു മൗണ്ട് ബാറ്റണു പിന്നിൽ ഉറച്ചു നിന്നു. പക്ഷേ വെള്ളിയാഴ്ചപ്പേടി ഗാന്ധിജി അടക്കമുള്ള കോൺഗ്രസ് നേതാക്കളിലേക്ക് പടർന്നു. എവിടെയും ഇതുതന്നെയായി ചർച്ച. അപ്പോഴാണ് ഒരു സവവായം എന്ന നിലയിൽ ഓഗസ്റ്റ്  14 അർധരാത്രി അധികാരക്കെമാറ്റമാക്കാൻ ഒരു നിർദ്ദേശം വരുന്നത്. അങ്ങനെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം അർധരാത്രിയിൽ കിട്ടുന്നത്.

അതുപോലെ തന്നെ വിശ്വാസപരമായ മറ്റൊരു പ്രശ്നമായിരുന്നു, യാന്ത്രികമായി ഒപ്പിട്ട് ഹസ്തദാനം നൽകുന്നതിന് പകരം, അധികാരക്കെമാറ്റത്തിന് ആചാരപരവും വിശ്വാസപരവുമായ ഒരുപാരമ്പര്യം ഉയർത്തിപ്പടിക്കണം എന്നത്. ജ്യോതിഷികൾ ഇക്കാര്യത്തിലും ശക്തമായ സമ്മർദം ഉയർത്തി. മുഗൾ രാജാക്കന്മാരുടെ കിരീടം തൊട്ട് രാജപുത്രന്മാരുടെ തലപ്പാവുവരെയുള്ള പല അധികാര ചിഹ്നങ്ങളും ഇതിനായി ചർച്ചയിൽ വന്നു. പക്ഷേ ഒന്നിലും സവവായം ഉണ്ടായില്ല. അപ്പോഴാണ്, നേരത്തെ അർധരാത്രിയിൽ സ്വാതന്ത്ര്യം വാങ്ങാനുള്ള ഫോർമുലയുണ്ടാക്കിയവരിൽ പ്രധാനിയായ സി രാജഗോപാലാചാരി അതിലും ഇടപെട്ടത്്. അദ്ദേഹത്തിന്റെ നിർദ്ദേശമായിരുന്നു ചെങ്കോൽ എന്ന അധികാര ചിഹ്നത്തിന്റെ കൈമാറ്റം. അങ്ങനെ മൗണ്ട് ബാറ്റണും നെഹ്റുവും ചെങ്കോൽ കൈമാറിയാണ് ഈ രാജ്യം പിറന്നത്.

47ലെ ചെങ്കോൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ആ ചെങ്കോൽ സ്ഥാപിക്കുമ്പോൾ, ഇന്ത്യ ചരിത്രത്തിലെ ഒരുപാട് ഓർമ്മകളിലൂടെയാണ് അത് കടന്നുപോവുന്നത്.

പൊന്നിയിൽ സെൽവന്റെ അധികാരചിഹ്നം

ചോള രാജവംശത്തിന്റെ ചെങ്കോൽ ആണ് 47ൽ മാതൃകയാക്കിയത്. ഈയിടെ രണ്ടുഭാഗങ്ങളായി ഇറങ്ങിയ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രം പറയുന്നത് ചോള രാജവംശത്തിന്റെ കഥയാണ്്. ഈ രാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ രാജാധികാരകൈമാറ്റം സൂചിപ്പിക്കാനായി ചെങ്കോൽ ഉപയോഗിച്ചിരുന്നു. അധികാരത്തിന്റെ വിശുദ്ധ പ്രതീകമായും, ഒരു രാജാവിൽനിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല ഉത്തേരേന്ത്യയിലെ രാജക്കന്മാർക്കിടയിലും, ആദിവാസികൾ അടക്കമുള്ള വിവിധ ഗോത്രങ്ങളുടെ ഇടയിലും അധികാരസ്ഥാനമായി ഒരു ചെങ്കോൽ ഉണ്ടായിരുന്നു. രാജാക്കന്മാരുടെയും ഗോത്രങ്ങളുടെയും സമ്പത്ത് അനുസരിച്ച് അതിൽ സ്വർണ്ണമോ, വെള്ളിയോ, കെട്ടും. ഒന്നുമില്ലാതെ വെറും ദണ്ഡ് ചെങ്കോൽ ആയി ഉപയോഗിച്ചവരും ഉണ്ട്.

ഈ ചോള വംശത്തിന്റെ ചെങ്കോലിന്റെ കഥ നന്നായി അറിയാവുന്ന സി രാജഗോപാചാരി ഇതിനെ ഇന്ത്യൻ സ്വാതന്ത്ര്യ ചടങ്ങുകളിലേക്കും കൊണ്ടുവരികയായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജഗോപാലാചാരി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവർ. 500 വർഷം മുൻപുതൊട്ടേ ചരിത്രത്തിൽ ഇവരെപ്പറ്റി പരാമർശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഇവരുടെ പ്രവർത്തനം. ചെങ്കോൽ തയാറാക്കാൻ ഇവരുടെ സഹായമാണ് തേടിയതെന്ന് കേന്ദ്രത്തിന്റെ ആർക്കൈവുകളിൽ രേഖയുണ്ട്.

അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു. ചെന്നൈയിലെ അന്നത്തെ പ്രമുഖ സ്വർണവ്യവസായികളാണ് ചെങ്കോൽ നിർമ്മിച്ചത്. ചെങ്കോലിന്റെ നിർമ്മാണത്തിൽ പങ്കെടുത്തവരിൽ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകർ (88) എന്നിവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നെഹ്റു ഒടുവിൽ സമ്മതിക്കുന്നു

പക്ഷേ നെഹ്റുവിന് ഇത്തരം ചടങ്ങുകളോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ നെഹ്റുവിന്റെ വീട്ടിൽ ഇത് എത്തിക്കാമെന്ന് അവർ തീരുമാനിക്കുന്നു. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടിൽ നിർമ്മിച്ച ചെങ്കോലുമായി മൂന്നുപേർ ഡൽഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരൻ എന്നിവരാണ് ചെങ്കോലിനൊപ്പം ഡൽഹിയിൽ എത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പൂജാരി ചെങ്കോൽ എടുത്ത് ആദ്യം മൗണ്ട്ബാറ്റൻ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടർന്ന് ഗംഗാജലം തളിച്ച് ചെങ്കോൽ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്റുവിനു ചെങ്കോൽ കൈമാറുകയായിരുന്നു. നെഹ്റു അത് ഏറ്റുവാങ്ങി. അതോടെ അധികാരക്കെമാറ്റമായി.

ഇങ്ങനെ ചരിത്ര പ്രസിന്ധമായ ചെങ്കോൽ 1947 ഓഗസ്റ്റ് 15 ന് ശേഷം പിന്നെ കണ്ടിട്ടില്ല. എല്ലാവരും ഇത് മറന്നുപോയി. പക്ഷേ ഇത് അലഹബാദിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. 1978 ഓഗസ്റ്റ് 15-ന് കാഞ്ചി മഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഒരു സംഭാഷണത്തിൽ ഈ സംഭവം അനുസ്മരിച്ചു. ചരിത്രകാരൻ ഡോ.ബി.ആർ.സുബ്രഹ്‌മണ്യവുമായി ഇക്കാര്യം ചർച്ച ചെയ്തു. സുബ്രഹ്‌മണ്യം തന്റെ പുസ്തകത്തിലും ഈ ചർച്ചയ്ക്ക് ഇടം നൽകി. വിവിധ തമിഴ് മാധ്യമങ്ങളിൽ ഈ ഓർമ്മക്കുറിപ്പിന് മുൻഗണന നൽകി. ഇതിനുശേഷം ചെങ്കോൽ ശ്രദ്ധാകേന്ദ്രമായി.

ഇപ്പോഴിതാ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ കൈമാറ്റം വീണ്ടും നടക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് കൈമാറുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം സൂക്ഷിക്കും.