ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്‌പെക്ട്രം ഡിസോഡറിനെ അറിയാം
- Share
- Tweet
- Telegram
- LinkedIniiiii
ഇന്ന് ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെ മലയാള ചലച്ചിത്ര ലോകം കടന്നുപോയ ദിവസമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'പ്രേമം' സിനിമ ഒരുക്കിയ സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഏവരെയും ഞെട്ടിച്ചിരുന്നു.
'ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും', അൽഫോൻസ് പുത്രൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. ഇതോടെയാണ് എന്താണ്, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അഥവാ ഒഎസ്ഡി എന്നത് വലിയ ചർച്ചയായിരിക്കയാണ്.
രോഗമല്ല ഒരു അവസ്ഥ
എന്നാൽ അൽഫോൻസ് പുത്രന്റെ പോസ്റ്റ് പെട്ടെന്ന് കാണുമ്പോഴുള്ള ഭീകരതയെന്നും ആ രോഗത്തെക്കുറിച്ച് പഠിച്ചാൽ കാണില്ല. പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും, നിയന്ത്രണവിധേയമാക്കാൻ കഴിയും. ഓട്ടിസം ഒരു വ്യക്തിയെ ചിലപ്പോൾ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി നിർത്തുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ഈ വ്യക്തികൾ ലോകത്തെ നോക്കി കാണുന്നത് അവരുടേതായ ഒരു രീതിയിലായാണ്. അത് അവരുടെ തലച്ചോർ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിലാണ്. അതിനാൽ അവരെ വൈകല്യമുള്ളവരായി ഒരിക്കലും കാണരുത്. സാധാരണ വ്യക്തിയേക്കാൾ ഒരു പക്ഷെ അസാമാന്യമായ കഴിവുകൾ ഇവർ പ്രകടമാക്കിയേക്കാം.
ഓട്ടിസം ബാധിച്ച നിരവധി ലോകപ്രശസ്തരും അവിശ്വസനീയമാംവിധം വിജയിച്ച വ്യക്തികളുമുണ്ട്. ആൽബർട്ട് ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, ലിയോനാഡോ ഡാവിഞ്ചി, ആന്റണി ഹോപ്കിൻസ്, നിക്കോള ടെസ്ല, തോമസ് എഡിസൺ, ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, സ്റ്റീവൻ സ്പീൽബർഗ്, ഇലോൺ മസ്‌ക് എന്നിവർ ഓട്ടിസം സ്പെക്ട്രത്തിലെ ചിലരാണ്. അവർ അവിശ്വസനീയമാംവിധം വിജയിച്ചു, കാരണം അവർക്ക് ലോകത്തെ വ്യത്യസ്തമായ രീതിയിൽ കാണാൻ കഴിഞ്ഞു. ഇവിൽ ഭൂരിഭാഗത്തിനും ഓട്ടിസം സ്‌പെക്ട്ര ഡിസോഡർ ആയിരുന്നു. എന്നിട്ടും അവർ വിജയിച്ചു. ആ രീതിയിൽ നിയന്ത്രിച്ച് അൽഫോൻസിനും മുന്നോട്ട്പോവാൻ കഴിയും.
നമ്മളുടെ തലച്ചോറിനും ഞരമ്പുകൾക്കും പ്രശ്‌നങ്ങൾ സംഭവിക്കുമ്പോൾ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും സ്വഭാവ വൈകല്യങ്ങളിലേയ്ക്കും നമ്മളെ നയിക്കാറുണ്ട്. ഇത്തരത്തിൽ ഒരു വ്യക്തിയിൽ വളരെ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്ന ഒരു ആരോഗ്യ അവസ്ഥയാണ് ഓട്ടിസവും അതുപോലെ ഓട്ടിസം സ്‌പെക്ട്രം ഡിസോഡറും. നമ്മൾ ഓട്ടിസത്തെക്കുറിച്ച് കേട്ടിരിക്കും. എന്നാൽ, ഓട്ടിസം സ്‌പെക്ട്രം ഡിസോഡറിനെ പറ്റി അധികം ധാരണ നമ്മമുക്കില്ല.
എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ?
നമ്മളുടെ തലയിലെ നാഡീവ്യൂഹത്തിന്റെ വളർച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വഭാവത്തെ കാര്യമായി ബാധിക്കാം. പ്രത്യേകിച്ച് ആ വ്യക്തിയുടെ സമൂഹവുമായിട്ടുള്ള ഇടപെടലുകളിൽ മാറ്റം വരാം. അതുപോലെ, ആശയവിനിമയത്തിൽ, കാര്യങ്ങൾ തിരിച്ചറിയുന്നതിലും സ്വഭാവത്തിലുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇത് ചിലപ്പോൾ ജനിക്കുമ്പോൾ കുഞ്ഞിന് ഒരു വയസ്സ് ആകുന്നതിന് മുൻപേ ഈ രോഗത്തിന്റെ ലക്ഷണം കാണാം. ചില കുട്ടികളിൽ മൂന്ന് അല്ലെങ്കിൽ നാല് വയസ്സ് ആകുമ്പോഴായിരിക്കും ലക്ഷണങ്ങൾ കാണിക്കുക. ചില കുട്ടികൾ കുറച്ചും കൂടെ വലുതായി സ്‌കൂളിൽ പോകുന്ന സമയത്തായിരിക്കും ഇതിന്റേതായ ലക്ഷണങ്ങൾ പ്രകടമാക്കുക. കുട്ടികളിൽ വളരെ ചെറുപ്പത്തിൽ തന്നെ സ്വഭാവത്തിൽ മാറ്റം വരുമ്പോൾ ഇത് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.
കുഞ്ഞുങ്ങളിലെ ഓട്ടിസം തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
തങ്ങളുടെ താൽപര്യങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ താൽപര്യക്കുറവ് പ്രകടിപ്പിക്കുക. അതുപോലെ, അഭിനന്ദിക്കാൻ മടി കാണിക്കുക. അത് അവരെ തന്നെ ആയാലും അതുപോലെ മറ്റുള്ളവരേയും അഭിനന്ദിക്കാൻ ഇവർക്ക് മടി പ്രകടമാക്കും. അതുപോലെ, പലപ്പോഴും സംസാരിക്കുമ്പോൾ നല്ല ഐ കോണ്ടാക്ട്റ്റ് നിലനിർത്താൻ ഇവർക്ക് സാധിച്ചെന്ന് വരില്ല. അതുപോലെ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്തപോലെ സംസാരിക്കുന്നത് പോലെ തോന്നിയേക്കാം. അതുപോലെ, സുഹൃത്തുക്കളെ നിലനിർത്താനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഇവർ വളരെയധികം കഷ്ടപ്പെടും.
ഇത് കൂടാതെ, ഇവരുടെ സ്വഭാവത്തിലും വളരെയധികം വ്യത്യാസം കാണാൻ സാധിക്കും. ഇവർക്ക് പുതിയ കാര്യങ്ങൾ വളരെ പെട്ടെന്ന് ഒട്ടും സ്വീകരിക്കാൻ പറ്റാത്ത അവസ്ഥ കാണാം. അതുപോലെ, ഒട്ടും ഫ്‌ളക്‌സിബിൾ അല്ലാത്ത സ്വഭാവം ഇവരിൽ രൂപപ്പെടാം. അതുപോലെ, തനിക്ക് താൽപര്യമുള്ള വിഷയങ്ങളിൽ മറ്റുള്ളവർക്കും അതേ താൽപര്യം വരണം എന്ന ചിന്ത ഇവരിൽ വളരെയധികം കൂടുതലായിരിക്കും. പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ മടി കാണാം. അതുപോലെ, ദൈംനദിന കാര്യങ്ങളിലെ മാറ്റങ്ങൾ ഇവർക്ക് സ്വീകാര്യമായിരിക്കില്ല. ശബ്ദങ്ങൾ കോൾക്കാൻ താൽപര്യപ്പെടത്ത അവസ്ഥ, ഒരേ പ്രവർത്തി തന്നെ വീണ്ടും വീണ്ടും ഇവർ ആവർത്തിക്കാം. അതുപോലെ, എല്ലാ കാര്യങ്ങളും ഒരേ രീതിയിൽ തന്നെ ഒരുക്കുക. പ്രത്യേകിച്ച് വീട്ടിലെ കളിപ്പാട്ടങ്ങൾ പോലും ഒരേ രീതിയിൽ എപ്പോഴും ഒതുക്കി വെക്കുക എന്നിങ്ങനെ നിരവധി സ്വഭാവപരമായിട്ടുള്ള വ്യത്യാസങ്ങൾ ഇവരിൽ കാണാൻ സാധിക്കുന്നതാണ്.
മെച്ചപ്പെട്ട മനസികാരോഗ്യം നേടാം
ഈ രോഗം ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇതിന്റെ ലക്ഷണങ്ങളെ നിങ്ങൾക്ക് നിയന്ത്രിച്ച് നർത്താൻ സാധിക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ലക്ഷണങ്ങൾ എന്തെന്ന് മനസ്സിലാക്കണം. കാരണം, എല്ലാവരിലും ഓരോ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. ചില ലക്ഷണങ്ങൾ തിലരിൽ വളരെ കുറവായിരിക്കും. അതിനാൽ, സ്വഭാവം വിശകലനം ചെയ്ത് അതിനനുസരിച്ചാണ് ചികിത്സാരീതികളും നിശ്ചയിക്കുന്നത്.
ചിലർക്ക് സമൂഹവുമായി അകൽച്ച പ്രകടമാക്കുന്നത് കാണാം. ഇത് മാറ്റി എടുക്കാൻ ഒരോ വ്യക്തികളുമായി അല്ലെങ്കിൽ ഒരു കൂട്ടം അൾക്കാരുമായി കമ്മ്യൂണിക്കേഷൻ നടത്തുകയും അതിലൂടെ സോഷ്യൽ സ്‌കിൽ ട്രെയ്‌നിങ് നൽകിയും അവർക്ക് സമൂഹത്തിൽ ഇറങ്ങിചെല്ലാനുള്ള മടി കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെ, ചിലർക്ക് സംസാരത്തിലെ പ്രശ്‌നങ്ങൾ കാണാം. അല്ലെങ്കിൽ കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രശ്‌നങ്ങളും ഇവരിൽ കാണാം. ഇത് മാറ്റി എടുക്കാൻ സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി നൽകും.
അതുപോലെ തന്നെ ഇത്തരം രോഗം ബാധിച്ചവരുടെ കൂടെയുള്ളവർക്കും കൃത്യമായ ട്രെയ്‌നിങ് നൽകുന്നതാണ്. എന്നാൽ മാത്രമാണ്. ഇവരോട് എങ്ങിനെ പെരുമാറണം എന്നും ഇവർക്ക് നൽകേണ്ട പരിചരണം എങ്ങിനെയെന്നും കൃത്യമായി വീട്ടുകാർക്കും മനസ്സിലാവുക. അതുപോലെ, ഈ രോഗം ബാധിച്ച കുട്ടികളിൽ ചിലപ്പോൾ അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്‌നങ്ങൾ കണ്ട് വരാറുണ്ട്. ഇത് മാറ്റി എടുക്കാനും കൃത്യമായ ട്രെയ്‌നിങ് ഇന്ന് ലഭ്യമാണ്. ചിലർക്ക് മരുന്നും വേണ്ടിവരും. ഈ അവസ്ഥ ഓരോരുത്തരിലും ഓരോ രീതിയിലാണ്. അതുമനസ്സിലാക്കിയുള്ള ചികിത്സയാണ് തേടേണ്ടത്. ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ തിരിച്ചറിഞ്ഞാൽ ഉടനേ, അയ്യോ ജീവിതംപോലെ എനിക്ക് ഇനി ഒരു ജോലിയും ചെയ്യാൻ വയ്യേ എന്ന നിലപാട് തെറ്റാണ്. ഈ അവസ്ഥ ഉള്ളിൽ വെച്ചുതന്നെയാണ് അൽഫോൻസ് ഇത്രയും സിനിമകൾ ചെയ്തത്. അയാൾ ഇപ്പോൾ മാത്രം അത് തിരിച്ചറിഞ്ഞുവെന്ന് മാത്രം. ഇനി അതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കയാണ് വേണ്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ