ജനീവ:വംശീയ ചുവയെന്ന കണ്ടെത്തലിനെ തുടർന്ന് മങ്കിപോക്‌സിന് പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന.മങ്കിപോക്‌സിനു പകരം 'എംപോക്‌സ്' എന്ന് ഉപയോഗിക്കാെമെന്നാണ് ഡബ്ല്യു.എച്ച്.ഒ യുടെ പുതിയ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.വൈറസിന്റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് പേര് മാറ്റാൻ ഡബ്ല്യു.എച്ച്.ഒയുടെ തീരുമാനം.

മങ്കിപോക്‌സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാം -ഡബ്യു.എച്ച്.ഒ വ്യക്തമാക്കി.മങ്കിപോക്‌സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് വൈറസിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നേരത്തെ അറിയിച്ചിരുന്നു.

എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂലൈയിൽ മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരുന്നു.