ഹെറാത്ത്: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ മുസ്ലിം പള്ളിക്ക് നേരെ ഭീകരാക്രമണം. പടിഞ്ഞാറൻ അഫ്ഗാനിസ്താനിനാലണ് സംഭവം. ആക്രമണത്തിൽ പ്രമുഖ പുരോഹിതനായ മുജീബ് ഉൾ റഹ്മാൻ അൻസാരി അടക്കം 20 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. സ്‌ഫോടനം നടക്കുന്ന സമയത്ത് ഒട്ടേറെ വിശ്വാസികൾ പള്ളിയിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഹെറാത്തിലെ ഗുസാർഗാഹ് പള്ളിയിൽ വെള്ളിയാഴ്ച നമസ്‌കാരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. താലിബാനുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട പുരോഹിതൻ മുജീബ് ഉൾ റഹ്മാൻ അൻസാരി. ഇക്കാര്യം താലിബാൻ സ്ഥിരീകരിച്ചു.

അഫ്ഗാനിസ്താനിൽ യു.എസ്. പിന്തുണയുണ്ടായിരുന്ന സർക്കാരിന്റെ കടുത്ത വിമർശകനായിരുന്നു അൻസാരി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.