സാൻഫ്രാൻസിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ പെരുകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും 'ബോട്‌സ്' എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്നതിന് സ്‌ക്രീൻഷോട്ട് തെളിവും ഹാജരാക്കിയാണു ശതകോടീശ്വരന്റെ രൂക്ഷവിമർശനം.

വെറും 5% അക്കൗണ്ടുകൾ മാത്രമാണ് ബോട്‌സുകളെന്ന നിലപാടാണു ട്വിറ്ററിന്. 3.67 ലക്ഷം കോടി രൂപയുടെ (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കൽ കരാറിൽനിന്നു മസ്‌ക് പിന്മാറാനുറച്ചത് ബോട്‌സ് എണ്ണക്കണക്കിൽ സുതാര്യതയില്ലെന്ന കാരണത്താലാണ്.

ബിനാൻസ് സിഇഒ ചാങ്പെങ് ഷാവൊയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നുള്ള മറുപടിയായിരുന്നു മസ്‌ക് ഇന്നലെ പുതിയ തെളിവായി എടുത്തുകാട്ടിയത്.