കീവ്: പല നഗരങ്ങളിലും റഷ്യൻ സേനയ്ക്ക് കനത്ത തിരിച്ചടി നൽകി യുക്രൈൻ സേനയുടെ മുന്നേറ്റം. യുക്രൈൻ സൈന്യം ശക്തമായി തിരിച്ചതോടെ പലയിടത്തു നിന്നനും റഷ്യൻ സൈന്യം പിൻവാങ്ങുന്ന കാഴ്ചയാണ്. കിഴക്കൻ യുക്രെയ്‌നിലെ കുപ്യാൻസ്‌ക് നഗരം യുക്രെയ്ൻ സേന പിടിച്ചതോടെ റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു. നഗരം പിടിച്ചെടുത്ത യുക്രൈൻ സൈന്യം റഷ്യൻ പതാക നശിപ്പിക്കുകയും തങ്ങളുടെ പതാക ഇവിടെ സ്ഥാപിക്കുകയും ചെയ്തു.

റഷ്യയിൽ നിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്‌ക്. വടക്കൻ യുക്രെയ്‌നിലെ റഷ്യൻ സേനയ്ക്ക് വേണ്ട സാധനങ്ങൾ എത്തിച്ചിരുന്ന ഈ റെയിൽ പാത യുക്രെയ്ൻ നിയന്ത്രണത്തിലായതോടെ മുൻനിരയിലെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്.

ഇസിയം നഗരത്തിലും സ്ഥിതി സമാനമാണ്. ഈ നഗരവും യുക്രൈൻ സൈന്യത്തിന്റെ വരുതിയിലായതോടെ റഷ്യൻ സൈന്യം ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഹർകീവിൽ റഷ്യയുടെ മുൻനിര സേനയ്ക്കു തിരിച്ചടിയുണ്ടായതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. അവിടേയ്ക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും വൈകാതെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കുമെന്നും പറഞ്ഞു.

യുക്രെയ്ൻ സേന തിരിച്ചുപിടിച്ച ഗ്രാമങ്ങളിൽ പലയിടത്തും റഷ്യൻ ടാങ്കുകളും കവചിതവാഹനങ്ങളും കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കുപ്യാൻസ്‌ക്, ഇസിയം നഗരങ്ങളിൽ റഷ്യ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പിൻവാങ്ങുന്നതിനു മുൻപ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി.

ഹർകീവിലും ഹഴ്‌സനിലും യുക്രെയ്ൻ വൻ മുന്നേറ്റം നടത്തിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു. സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. ഇതേസമയം, മൈക്കലോവ് മേഖലയിൽ യുക്രെയ്‌നിന്റെ 6 ആയുധശാലകൾ തങ്ങളുടെ വ്യോമസേന തകർത്തതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.