സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിനും മെറ്റക്കും മൈക്രോസോഫ്റ്റിനും പിന്നാലെ ഇ-കൊമേഴ്സ് ഭീമനായ ആമസോണും ചെലവ് ചുരുക്കൽ നടപടിയിലേക്ക്. ലാഭമില്ലാത്ത വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി കൂട്ടപ്പിരിച്ചുവിടൽ നടപടിയിലേക്ക് ആമസോൺ കടന്നേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകൾ, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാനും സാധ്യതയേറി. ആമസോൺ ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നൽകുക.

കമ്പനി പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നിർത്തിവെച്ചിരുന്നു. തങ്ങളെ പിരിച്ചുവിട്ടുവെന്ന പരാതിയുമായി നിരവധി ആമസോൺ ജീവനക്കാരാണ് രംഗത്തെത്തിയത്. കമ്പനിയുടെ റോബോട്ടിക്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 3,766 പേരെ പിരിച്ചുവിടുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

ആമസോണിന്റെ കീഴിലുള്ള ഉപസ്ഥാപനങ്ങളിൽ ലാഭം ഉണ്ടാക്കാത്തവയെ കണ്ടെത്തി അവയുടെ പ്രകടനം വിലയിരുത്തിയ ശേഷം ലാഭ സാധ്യത ഇല്ലെങ്കിൽ അടച്ചുപൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലാഭകരമല്ലാത്ത ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ ആമസോൺ ആവശ്യപ്പെട്ടു കഴിഞ്ഞു. ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാർത്തകളോട് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കയിൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതും ആഗോള മാന്ദ്യത്തിന്റെ ഭീഷണിയും മറ്റ് കമ്പനികളെ പോലെ ആമസോണിനെയും ബാധിച്ചിട്ടുണ്ട്. വലിയ ടെക് കമ്പനികൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ കഴിഞ്ഞ ദിവസം 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ശതകോടീശ്വരൻ ഇലോൺ മാസ്‌കിന്റെ ഏറ്റെടുക്കലിനെ തുടർന്നായിരുന്നു നടപടി. പ്രതിദിനം കമ്പനിക്കുണ്ടാകുന്ന 4 മില്യൺ ഡോളറിന്റെ നഷ്ടം കുറയ്ക്കുന്നതിന് ഈ നടപടി ആവശ്യമാണെന്ന് കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ലോൺ മസ്‌ക് വ്യക്തമാക്കുകയും ചെയ്തു.

ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ അടുത്തിടെ 11000 ജീവനക്കാരെ പിരിച്ച് വിട്ടു. മൊത്തം തൊഴിലാളികളുടെ 13 ശതമാനമാണ് മെറ്റാ പിരിച്ചു വിട്ടത്.