റോം: മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടൻ തന്റെ രാജിക്കത്ത് ഏൽപ്പിച്ചിരുന്നതായി ഫ്രാൻസിസ് മാർപാപ്പ. ആരോഗ്യപ്രശ്‌നങ്ങളാൽ കർത്തവ്യനിർവഹണം സാധ്യമല്ലാതെ വന്നാൽ പരിഗണിക്കുന്നതിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ തർസീസിയോ ബർതോണിനെ രാജിക്കത്ത് ഏൽപിച്ചിരുന്നതായി ഫ്രാൻസിസ് മാർപാപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കർദിനാൾ ബർതോൺ അത് ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോലിനു കൈമാറിയിട്ടുണ്ടാവുമെന്നു കരുതുന്നു. ആരോഗ്യപ്രശ്‌നങ്ങളും രാജിയും സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയ മാർപാപ്പ പറഞ്ഞു.

2013ൽ തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച 86 വയസ്സ് പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഉദര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം കാൽമുട്ടിലെ വേദന മൂലം ഊന്നുവടിയും വീൽചെയറും ഉപയോഗിക്കേണ്ടി വരുന്നു.

കത്തോലിക്കാ സഭയിൽ കഴിഞ്ഞ 600 വർഷത്തിനിടെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ മാത്രമേ സ്ഥാനത്യാഗം ചെയ്തിട്ടുള്ളൂ. 2013 ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം വത്തിക്കാനിൽ ഒരു സന്യാസ ആശ്രമത്തിലാണു കഴിയുന്നത്.