വർഷം മെയ്‌ മാസത്തിൽ നടക്കനിരിക്കുന്ന കിരീടധാരണ ചടങ്ങിൽ ഇളയമകൻ ഹാരിയെ കൂടി പങ്കെടുപ്പിക്കണമെന്നാണ് ചാൾസ് രാജാവിന്റെ അഗ്രഹം. രാജകുടുംബത്തിനെതിരെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള അഭിമുഖങ്ങളും, പോഡ്കാസ്റ്റുകളും, ഏറ്റവും അവസാനമായി ഇറങ്ങിയ ഓർമ്മക്കുറിപ്പുകളും എല്ലാം മറക്കാൻ തയ്യാറാവുകയാണ് ആ പിതൃ ഹൃദയം. എന്നാൽ മൂത്തമകൻ വില്യം ആകട്ടെ അതിന് തടസ്സം നിൽക്കുകയാണ്.

കലഹിക്കുന്ന മക്കൾക്കിടയിൽ ഒത്തു തീർപ്പിനു വഴിയുണ്ടാക്കാൻ ചാൾസ് രാജാവ് കാന്റൻബറി ആർച്ച് ബിഷപ്പിന്റെ സഹായം തേടിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. കിരീടധാരണ ചടങ്ങുകൾ നടത്തുന്ന ജസ്റ്റിൻ വെൽബിയോട് വില്യമിനും ഹാരിക്കും ഇടയിൽ ഒത്തു തീർപ്പിനു ശ്രമിക്കാൻ രാജാവ് അപേക്ഷിച്ചതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.

സ്പെയർ എന്ന ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിനു ശേഷം തന്റെ സഹോദരൻ ഹാരിയേയും ഭാര്യ മേഗനേയും വെസ്റ്റ്മിനിസ്റ്ററിൽ നിന്നും ഏത്രയും ദൂരെ അകറ്റി നിർത്താനാണ് വില്യം രാജകുമാരൻ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാരിയും മേഗനും എത്തിയാൽ, നാടകം കളിച്ച്, കിരീടധാരണ ചടങ്ങിന്റെ ശോഭ കെടുത്തുമെന്ന് അടുത്ത കിരീടാവകാശിയായ വില്യം ഭയപ്പെടുന്നു.

എന്നാൽ, മകൻ തന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്ന പിതാവ് അതിനായി ഏറെ വിട്ടുവീഴ്‌ച്ചകള്ക്കും തയ്യാറാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ചടങ്ങുകൾ നടക്കുമ്പോൾ, ആബിയിൽ സുപ്രധാനമായ ഒരു സ്ഥലത്ത് ഇരിപ്പിടം ഒരുക്കാം, അവശേഷിച്ചിട്ടുള്ള രാജപദവികൾ എടുത്തു കളയില്ല എന്ന അനൗപചാരിക ഉറപ്പ് നൽകുക തുടങ്ങിയവയ്ക്ക് ചാൾസ് തയ്യാറായേക്കും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

കുടുംബത്തിനുള്ളിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിൽ ഹാരിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം ഇപ്പോൾ ഒന്നിനും സമ്മതിക്കണ്ട എന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസാന നിമിഷം വരെ കാത്തിരുന്ന് കളി കാണുവാനാണ് ഹാരിയോട് അടുപ്പമുള്ളവർ ഹാരിക്ക് നൽകുന്ന ഉപദേശം. തീരുമാനം അവസാന നിമിഷം എടുത്താൽ മതിയെന്നും അവർ പറയുന്നു.