സാവോ പോളോ: പൂൾ ഗെയിമിൽ പരാജയപ്പെട്ടപ്പോൾ കളിയാക്കി ചിരിച്ച ഏഴ് പേരെ യുവാക്കൾ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂൾ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേർ ഹാളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എദ്ഗർ റിക്കാർഡോ ഡേ ഒലിവേരിയ, ഇസെക്വയ്സ് സൗസ റിബേരിയോ എന്നിവരാണ് ഏഴുപേരെ വെടിവെച്ച് കൊന്നതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച കളിക്കാനെത്തിയ റിക്കാർഡോയ്ക്ക് ആദ്യകളിയിൽ തന്നെ പണം നഷ്ടമായിരുന്നു. തുടർന്ന് കൂട്ടുകാരനായ റിബേരിയോയെ കൂട്ടി ഇയാൾ തിരികെയെത്തുകയും ആദ്യം തന്നെ തോൽപ്പിച്ചയാളെ വീണ്ടും കളിക്കാനായി വെല്ലുവിളിക്കുകയും ചെയ്തു.

എന്നാൽ രണ്ടാമത്തെ കളിയിലും റിക്കാർഡോ പരാജയപ്പെട്ടു. ഇതോടെയാണ് ഹാളിലുണ്ടായിരുന്നവർ ഇയാളെ നോക്കി ചിരിച്ചത്. ഇതിൽ പ്രകോപിതനായ റിക്കാർഡോ വാഹനത്തിലുണ്ടായിരുന്ന തോക്കുമായി തിരികെയെത്തി. തുടർന്ന് ഇയാളും സുഹൃത്തും ചേർന്ന് ഹാളിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

ആറുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. ഹാളിലുണ്ടായിരുന്നവരിൽ ഒരു സ്ത്രീ മാത്രമാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും പ്രതികൾ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നതായാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.