ദോഹ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷയിൽ ഇളവ് നൽകി ഖത്തറിലെ അപ്പീൽ കോടതി. ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതിയുടെ വധശിക്ഷ പതിനഞ്ചുവർഷത്തെ തടവായി കോടതി ഇളവ് ചെയ്തത്.

ഇയാളുടെ മാനസികാരോഗ്യപ്രശ്‌നം കണക്കിലെടുത്താണ് വധശിക്ഷയിൽ കോടതി ഇളവ് ചെയ്യാൻ ഉത്തരവിട്ടത്. അപ്പീൽ കോടതിയാണ് പ്രതിയുടെ വധശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചത്.

നേരത്തെ ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷയും 2,60,000 റിയാൽ പിഴയുമാണ് വിധിച്ചിരുന്നത്.വർഷങ്ങളായി മാനസിക പ്രശ്‌നങ്ങൾ നേരിടുന്നയാളാണ് പ്രതിയെന്നു തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് കോടതിക്ക് പ്രതി മാനസിക രോഗിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു. കേസിൽ പ്രതിയുടെ ഡോക്ടറുടെ മൊഴിയും നിർണ്ണായകമായി. ഇതെല്ലാം കണക്കിലെടുത്ത അപ്പീൽ കോടതി വധശിക്ഷയിൽ ഇളവ് നൽകി ഉത്തരവിടുകയായിരുന്നു.

മാതാവിന്റെ മരണത്തിൽ പിതാവിനെ ശിക്ഷിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രതിയുടേയും ഇരയുടേയും മകന് പ്രായമായിട്ടില്ലെന്നതും ശിക്ഷയിൽ ഇളവ് നൽകാൻ കാരണമായി. ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. വാക്കു തർക്കത്തിനിടെ റോഡിലേക്കിറങ്ങി ടാക്‌സിയിൽ കയറാൻ ശ്രമിച്ച ഭാര്യയെ പ്രതി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.