വാഷിങ്ടൻ: അമേരിക്കയെ നടുക്കി വീണ്ടും കൂട്ടക്കുരുതി. ടെക്‌സസിലെ ഒരു വീട്ടിൽ എട്ട് വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ അഞ്ച് പേരെ അയൽവാസി വെടിവച്ചു കൊലപ്പെടുത്തി. ബഹളം വയ്ക്കുന്നത് നിർത്താൻ പറഞ്ഞതിൽ പ്രകോപിതനായാണ് അയൽവാസികളായ കുടുംബത്തെ അക്രമി നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ കിടപ്പുമുറിയിൽ ചിതറിക്കിടക്കുകയായിരുന്നു.

ഹോണ്ടുറാസ് സ്വദേശികളാണു കൊല്ലപ്പെട്ടവർ. രണ്ട് സ്ത്രീകളുടെ മൃതദേഹം കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. തോക്കുപയോഗിച്ച് അക്രമി വെടിയുതിർക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബഹളംവച്ച അക്രമിയോട്, കുട്ടികൾക്ക് ഉറങ്ങണം ശല്യം ചെയ്യരുതെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്വന്തം സ്ഥലത്ത് എന്തുംചെയ്യുമെന്ന് വെല്ലുവിളിച്ച് ഇയാൾ വെടിയുതിർത്തെന്നു പൊലീസ് പറഞ്ഞു.

കുട്ടികളെ സംരക്ഷിക്കാൻ സ്ത്രീകൾ ശ്രമിച്ചതാകാമെന്ന് പൊലീസ് കരുതുന്നു. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. അക്രമിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.