ഷാർജ: യുഎഇയിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഡെലിവറി ജീവനക്കാരെ ഉപയോഗപ്പെടുത്തി വൻതോതിൽ ലഹരിക്കടത്ത് നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ. കുറഞ്ഞ ശമ്പളത്തിന് ഡെലിവറി കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ ചൂഷണം ചെയ്തായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്ന് ഷാർജ പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഴര കിലോഗ്രാമിൽ അധികം ക്രിസ്റ്റൽമെത്ത്, അര കിലോഗ്രാം കഞ്ചാവ്, 297 റോളുകൾ തുടങ്ങിയവ 12 മണിക്കൂറിനുള്ളിൽ പൊലീസ് പിടിച്ചെടുത്തു.

ഡെലിവറി കമ്പനികളിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി പുതിയ രീതിയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഷാർജ പൊലീസിലെ ആന്റി നർക്കോട്ടിക്‌സ് വിഭാഗമാണ് കണ്ടെത്തിയത്. ജോലിയുടെ പ്രത്യേകത കാരണം രാജ്യത്തെ വിവിധ എമിറേറ്റുകളിൽ പല സമയങ്ങളിലും ഡെലിവറി ജീവനക്കാർ സഞ്ചരിക്കുന്നത് ലഹരിക്കടത്തിന് സഹായകമാവുമെന്ന കണ്ടെത്തലാണ് മയക്കുമരുന്ന് സംഘങ്ങളെ പുതിയ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.