വാഷിങ്ടൺ: വീടിന് മുന്നിൽ ഒളിച്ചുകളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ അൻപത്തെട്ടുകാരൻ വെടിയവെച്ചു. വെടിവയ്പിൽ തലയ്ക്ക് പരിക്കേറ്റ പതിന്നാലു വയസ്സുള്ള പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാറ്റ് കളിക്കുന്നതിനിടെ തൊട്ടടുത്ത സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്ന കുട്ടികൾക്കുനേരെയാണ് വെടിയുതിർത്തത്.

യു.എസിലെ ടെക്സസിൽ ഞായറാഴ്ചയാണ് സംഭവം. ഡേവിഡ് വി. ഡോയൽ എന്നയാളാണ് വെടിവെച്ചത്. ഇയാളെ അറസ്റ്റുചെയ്തു. ഇയാളുടെ വീടിനോടു ചേർന്നാണ് കുട്ടികൾ ഒളിച്ചു കളിച്ചത്. വീടിനു പുറത്ത് ആരോ നീങ്ങുന്നതായി നിഴൽ കണ്ട ഡേവിഡ് അകത്തുപോയി തോക്കുമായെത്തുകയായിരുന്നു. പുറത്തിറങ്ങി നിരീക്ഷിച്ചപ്പോൾ ആരോ ഓടിപ്പോകുന്നതായി മനസ്സിലാക്കി. തുടർന്ന് വെടിയുതിർക്കുകയായിരുന്നു.

പെൺകുട്ടിയുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് വെടിവെച്ചയാൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.