ടെക്‌സസ്: ഗർഭഛിദ്രം നടത്താൻ 800 മൈൽ ദൂരം സഞ്ചരിച്ച് ശ്രമം നടത്തിയ കാമുകിയെ വെടിവച്ചു കൊലപ്പെടുത്തി യുവാവ്. ഹരോൾഡ് തോംപ്‌സൺ (22) ആണ് തന്റെ കാമുകിയായ ഗബ്രിയേല ഗോൺസാലസിനെ (26) മാളിലെ പാർക്കിങ് സ്ഥലത്തുവച്ച് വെടിവച്ചുകൊന്നതെന്നു പൊലീസ് പറഞ്ഞു.

ഗർഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗർഭഛിദ്രം അനുവദിക്കുന്ന കൊളറാഡോയിലേക്ക് യുവതി പോയിരുന്നു. 800 മൈൽ ദൂരം സഞ്ചരിച്ചാണ് യുവതി കൊളറാഡോയിലെത്തി ഗർഭഛിദ്രം നടത്താനാവശ്യമായ നടപടികൾ പൂർത്തിയാക്കിയത്. ആറ് ആഴ്ച കഴിഞ്ഞാൽ അടിയന്തര ഘട്ടത്തിലൊഴികെ ടെക്‌സസിൽ ഗർഭഛിദ്രം നടത്താൻ സാധിക്കില്ല. ഗർഭഛിദ്രം നടത്തുന്നതിന് തോംപ്‌സൻ എതിരായിരുന്നു.

കൊളറാഡോയിൽ പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് യുവതിയെ വെടിവച്ചുകൊന്നത്. രാവിലെ ഏഴരയോടെ പാർക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടർന്ന് തോംപ്‌സൺ, ഗബ്രിയേലയുടെ തലയ്ക്കുനേർക്കു വെടിയുതിർക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തോംപ്‌സൺ യുവതിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.