മെൽബൺ: ഓസ്‌ട്രേലിയൻ പാർലമെന്റിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം ലിഡിയ തോർപ്. പ്രബലനായ സഹപ്രവർത്തകൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സ്പർശിച്ചുവെന്നുമാണ് ആരോപണം. ലിബറൽ പാർട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ആരോപണം. സെനറ്റിനെ അഭിമുഖീകരിച്ചു സംസാരിക്കവെയാണ് ലിഡിയ വികാരാധീനയായത്.

ആരോപണം വാൻ നിഷേധിച്ചു. തികച്ചും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നതിനു പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. 2021 മുതൽ നിരവധി പാർലമെന്റ് അംഗങ്ങൾക്കെതിരെ ലൈംഗികാതിക്രമണ ആരോപണം ഉയരുന്നുണ്ട്.

പാർലമെന്റിൽ ഓഫിസിനുള്ളിൽനിന്നു പുറത്തിറങ്ങാൻ ഭയക്കുകയാണെന്നു തോർപ് പറഞ്ഞു. പാർലമെന്റിനുള്ളിൽ നടക്കുമ്പോഴും ആരെയെങ്കിലും കൂടെക്കൂട്ടേണ്ട സ്ഥിതിയാണ്. പലർക്കും മുൻപ് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും പുറത്തു പറയാൻ തയാറാകുന്നില്ലെന്നും അവർ പറഞ്ഞു. 2019ൽ പാർലമെന്റിൽ മന്ത്രിയുടെ ഓഫിസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണവുമായി ഉദ്യോഗസ്ഥയും രംഗത്തെത്തിയിരുന്നു.