ക്വാലലംപുർ: അഞ്ചു വർഷങ്ങൾക്ക് മുമ്പ് 31 ഗ്രാം ഹെറോയിൻ ലഹരിയുമായി പിടിയിലായ വനിതയെ സിംഗപ്പൂരിൽ തൂക്കിലേറ്റി. 2018 ൽ പിടിയിലായ സരിദേവി ജാമണി (45)യുടെ വധശിക്ഷയാണു സർക്കാർ ഇന്നലെ നടപ്പാക്കിയത്. ഈയാഴ്ച സിംഗപ്പൂരിൽ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. അടുത്തയാഴ്ച മറ്റൊരു വധശിക്ഷകൂടിയുണ്ടെന്നാണു വിവരം.

സിംഗപ്പൂരിൽ വധശിക്ഷാനിയമം പുനഃസ്ഥാപിച്ച 2022 മാർച്ചിനു ശേഷം ഇതുവരെ 15 പേരെ തൂക്കിക്കൊന്നിട്ടുണ്ട്. അരക്കിലോയിലേറെ കഞ്ചാവോ 15 ഗ്രാമിലേറെ ഹെറോയിനോ കൈവശം വച്ചാൽ സിംഗപ്പൂരിൽ വധശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഹെറോയിൻ കൈവശം വച്ചതിനു കഴിഞ്ഞയാഴ്ച 56 കാരനെ തൂക്കിലേറ്റിയിരുന്നു.
ലഹരിക്കേസുകളിൽ വധശിക്ഷ നടപ്പാക്കുന്ന സിംഗപ്പൂരിലെ നിയമത്തിനെതിരെ ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകൾ യുഎന്നിനോട് ആവശ്യപ്പെട്ടു.

എന്നാൽ, ലഹരി വ്യാപനം തടയാൻ വധശിക്ഷ നിർബന്ധമാണെന്ന നിലപാടിലാണ് സിംഗപ്പൂർ. 2006 ലാണ് ഇവിടെ മുൻപ് ഒരു വനിത തൂക്കിലേറ്റപ്പെട്ടത്. അതും ലഹരിക്കേസിലായിരുന്നു.