സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാൻകാർഡിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം. ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ആയുധ ധാരികളായ സംഘം എത്തിയപ്പോൾ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടതോടെ വീട്ടിൽ കേടുപാടുകൾ ഉണ്ടാക്കിയ സംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ അതിക്രമിച്ചുകയറിയ കള്ളന്മാർ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോൾ ബ്രൂണയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവർസംഘം മോഷണം നടത്തിയത്. ഇരുവർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വീട്ടിൽനിന്ന് ശബ്ദമുയരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചു. കള്ളന്മാരിലൊരാളെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് റിപ്പോർട്ട് പ്രകാരം പഴ്സുകൾ, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയാണ് കള്ളന്മാർ മോഷ്ടിച്ചത്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവർ സംഘം വീട്ടിൽ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

മോഷ്ടിച്ച സാധനങ്ങളിൽ പലതും പൊലീസ് വീണ്ടെടുത്തു. മറ്റ് രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻതന്നെ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

സംഘത്തിലെ 20 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. അച്ഛനും അമ്മക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും സംഘത്തിലെ ചിലർ അറസ്റ്റിലായെന്നും ബിയാൻകാർഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞമാസമാണ് നെയ്മർ താനൊരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിനുവേണ്ടിയാണ് നെയ്മർ കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ താരം ചികിത്സയിലാണ്.

ഒക്ടോബർ ആറിനാണ് നെയ്മറിനും കാമുകി ബ്രൂണയ്ക്കും കുഞ്ഞ് പിറന്നത്. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ''ഞങ്ങളുടെ ജീവിതം പൂർണമാക്കാൻ ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ...നിന്നെ ഇതിനോടകം ഞങ്ങൾ ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി''- കുഞ്ഞു പിറഞ്ഞ സന്തോഷത്തിൽ നെയ്മർ കുറിച്ചത് ഇങ്ങനെയാണ്.