കാഠ്മണ്ഡു: ബലാത്സംഗ കേസിൽ കഠിന തടവിന് ശിക്ഷിക്കപ്പെട്ട യുവതാരം സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്തതായി നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ. ബലാത്സംഗ കേസിൽ ഇന്നലെയാണ് താരത്തിന് ഏട്ട് വർഷം തടവ് ശിക്ഷ കാഠ്മണ്ഡു ജില്ലാ കോടതി വിധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ സസ്പെൻഡ് ചെയ്തതായി നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ അറിയിച്ചത്.

'സന്ദീപ് ലാമിച്ചനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ ആഭ്യന്തര- അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് താരത്തെ സസ്പെൻഡ് ചെയ്തതായി അറിയിക്കുന്നു'. നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. എട്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 3 ലക്ഷം രൂപയും പിഴയൊടുക്കണം. ഇതിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കേസിൽ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്ന് താരത്തിന്റ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ ആറിന് കരിബീയൻ ലീഗ് കഴിഞ്ഞു വരുന്നതിനിടെയാണ് താരത്തെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചാണ് ലാമിച്ചനെ ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ മാസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ നേപ്പാൾ ക്രിക്കറ്റിന്റെ നായകസ്ഥാനത്ത് നിന്ന് ലാമിച്ചനെയെ പുറത്താക്കിയിരുന്നു.