സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോർട്ട്.

ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേക്ക് മാറ്റിയത്. വൻകുടലിലെ ക്യാൻസറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീർഘനാളായി ചികിത്സയിലാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൻകുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടർന്ന് പെലെ ദീർഘകാലം ആശുപത്രിയിൽ തുടർന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്.

പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ പതിവ് ചികിത്സകൾക്കായാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മകളായ കെയ്ലി നാസിമെന്റോ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

അയിടന്തര സാഹചര്യങ്ങളും ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും കെയ്ലി പറഞ്ഞു. പുതുവർഷത്തിൽ പിതാവിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രങ്ങൾ അപ്പോൾ പോസ്റ്റ് ചെയ്യാമെന്നും കെയ്ലി വ്യക്തമാക്കി.

സമീപ മാസങ്ങളിൽ നടത്തിയ കീമോ തെറാപ്പിയോട് പെലെയുടെ ശരീരത്തിലെ അവയവങ്ങൾ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാരും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ശാരീരികമായും മാനസികമായും പ്രയാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പെലെയുടെ പത്‌നി മാർഷ്യ അവോക്കിയാണ് ഇതിഹാസ താരത്തെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്.