ടെഹ്‌റാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം നാൾക്ക നാൾ പിന്നിടുമ്പോൾ വിവിധ മേഖലകളിലേക്ക് ശക്തമായി വ്യാപിക്കുകയാണ്.സേനയെ ഉപയോഗിച്ചുകൊണ്ട് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും സമരം അവസാനിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല.ഇപ്പോഴിതാ ഹിജാബ് പ്രതിഷേധത്തിനു പിന്തുണയർപ്പിച്ച് ഇറാനിയൻ അമ്പെയ്ത്ത് താരമായ പർമിദ ഘസേമിയാണ് രംഗത്ത് വന്നിരിക്കുന്നത്.പോഡിയത്തിൽ കയറി പുരസ്‌കാരം വാങ്ങുന്നതിനിടെ അധികൃതർക്ക് മുന്നിൽ വച്ച് ഹിജാബഴിച്ചായിരുന്നു പർമിദ പരസ്യമായി ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനു പിന്തുണയർപ്പിച്ചത്.റൂയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.പർമിദ പരസ്യമായി ഹിജാബഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണമുയർന്നിരുന്നു.മെഹർഷാദിന്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം നടനന്ത്.ഇത് വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

ഇത്തരത്തിൽ നിരവധി ക്രൂരമായ മാർഗ്ഗങ്ങളിലൂടെയാണ് സമരത്തെ അടിച്ചമർത്താാൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നത്.ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 19കാരനെ കസ്റ്റഡിയിലിരിക്കെ ബാറ്റണുകൾ കൊണ്ട് അടിച്ചാണ് മതപൊലീസ് കൊലപ്പെടുത്തിയത് എന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു.തലയ്ക്ക് ഏറ്റ മർദ്ദനങ്ങളാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.എന്നാൽ, മകൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പറയാൻ തങ്ങൾക്ക് സമ്മർദ്ദമുണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.എന്നാൽ, ഇറാൻ ഭരണകൂടം ഇത് നിഷേധിച്ചു. മെഹർഷാദിന്റെ ശരീരത്തിൽ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി (22)കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.എന്നാൽ ഹിജാബിനെതിരായുള്ള പ്രതിഷേധങ്ങൾ വിദേശികളുടെ പ്രേരണയിൽ നടക്കുന്നതാണെന്നാണ് ഇറാന്റെ വിശദീകരണം.നിലവധി ജീവനുകളാണ് പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെട്ടത്.പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് യുവതികൾ ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധങ്ങൾ തുടരുകയാണ്.

ഇറാനിലെ നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിർബന്ധിത ഹിജാബിനെ എതിർക്കുന്നതിൽ കൂടുതലും.ഈ എതിർപ്പ് രാജ്യവ്യാപകമാണ്.ഇസ്ലാമിക ഭരണകൂടം വനിതകൾക്കെതിരെ നടത്തുന്ന ഏകപക്ഷീയവും അതിരുകടന്നതുമായ അക്രമങ്ങളിൽ ഇറാനിയൻ സ്ത്രീകളുടെ അമർഷമാണ് പ്രക്ഷോഭങ്ങളിലൂടെ നിഴലിക്കുന്നത്.