ടെക്‌സാസ്: ഏതൊരു ബന്ധത്തിലും പ്രധാനമാണ് വിശ്വാസം.അതിന് കോട്ടം തട്ടിയാൽ ഉണ്ടാകുന്ന പരിണിത ഫലങ്ങൾ എങ്ങിനെയെന്ന് ആർക്കും പ്രവചിക്കാനായെന്ന് വരില്ല.അത്തരത്തിൽ ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ടെക്‌സാസ് സാക്ഷിയായത്.

കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ കാമുകിയുടെ പ്രതികാരം.എന്തിനാണ് ഇത്രയും വലിയ പ്രതികാരം എന്നതാണ് അതിലും വലിയ രസം.പുരുഷ സുഹൃത്തിനെ വിഡിയോ കോൾ ചെയ്തപ്പോൾ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ ദേഷ്യത്തിലാണ് കാമുകിയുടെ കടുംകൈ.യുവതിയെ പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

സെനയ്ഡ മേരി സോട്ടോ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, അവിടെനിന്ന് വിലപിടിപ്പുള്ള വസ്തുവകകൾ മോഷ്ടിച്ച ശേഷം വീടിനു തീയിട്ടെന്നാണ് കേസ്. ഇക്കാര്യം ബെക്‌സാർ കൗണ്ടി ഷെറീഫിന്റെ ഓഫിസ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു.

'ഒരു വിഡിയോ കോൾ ആപ്പിലൂടെ സെനയ്ഡ മേരി സോട്ടോ പുരുഷ സുഹൃത്തിനെ വിളിച്ചപ്പോഴാണ്, അപരിചിതയായ യുവതി ഫോണെടുത്തത്. ഇതിൽ കുപിതയായ യുവതി പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി തീയിടുകയായിരുന്നു. അതേസമയം, പുരുഷ സുഹൃത്തിന്റെ ബന്ധുവായിരുന്നു ഫോണെടുത്ത യുവതി' പൊലീസ് വിശദീകരിച്ചു.

വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വീടു മുഴുവൻ അഗ്‌നിക്കിരയായി.

ഇവർ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ വിഡിയോ കോൾ ചെയ്ത യുവതി, ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.