ബെംഗളൂരു: കന്നഡ സൂപ്പർ താരം ദർശൻ കൊലപാതക കേസിൽ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരിൽ വച്ചാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വച്ചാണ് ദർശനെ പൊലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസിൽ ബന്ധമുണ്ടെന്ന സംശയത്തേത്തുടർന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു.

കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറിൽനിന്നുള്ള മൂന്നുപേർ പൊലീസിനുമുന്നിൽ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവർ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാർത്ഥ കാരണവും വ്യക്തമായത്.

രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദർശന്റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നത്.

ചിത്രദുർഗയിൽ രജിസ്റ്റർ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പൊലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് നാടകീയമായി മൂന്ന് പേർ കീഴടങ്ങുകയായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് നീങ്ങിയത്.

ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. രേണുകസ്വാമിയെ ദർശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. തുടർന്ന് മൃതദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നു.

കന്നഡയിൽ ശിവരാജ് കുമാർ അടക്കം താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ദർശൻ. ഡി ബോസ് എന്ന് വിളിക്കുന്ന ദർശൻ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. മുതിർന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെ മകനാണ് ദർശൻ. 2001-ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നത്. കാറ്റേരയായിരുന്നു അവസാന ചിത്രം. ഇപ്പോൾ ഡെവിൾ എന്ന ചിത്രത്തിൽ അഭിനയിച്ച് വരുകയാണ്.