കണ്ണൂർ: കണ്ണൂരിൽ വൻതട്ടിപ്പു സംഘത്തിലെ കണ്ണികളായ യുവാക്കൾ രാജ്യാന്തര സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായെന്നു ആളുകളെ പറഞ്ഞു കബളിപ്പിച്ചു സിംകാർഡ് കൈക്കലാക്കി തട്ടിപ്പു സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേരാണ് കഴിഞ്ഞ ദിവസം മട്ടന്നൂരിൽ അറസ്റ്റിലായത്.

കൂത്തുപറമ്പ് എ.സി.പിയുടെ നേത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശിവപുരം തിരുവങ്ങാടൻ ഹൗസിൽ ടി.പി മുഹമ്മദ് സ്വാലിഹ്(22) കദർജാസ് ഹൗസിൽ മുഹമ്മദ്മിഹാൽ (22) എന്നിവരെയാണ് പിടികൂടിയത് മട്ടന്നൂർ സി. ഐ സജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി തങ്ങളുടെ നേതൃത്വത്തിലുള്ളസംഘടന സ്മാർട്ട് ഫോൺവാങ്ങി നൽകുന്നുണ്ടെന്നും അതിനു ഉപയോഗിക്കാനാണ് സിംകാർഡെന്നും പറഞ്ഞാണ് ആളുകളിൽ നിന്നും ശേഖരിച്ചിരുന്നത്്. ഇതിന്് തയ്യാറാവുന്ന ആളുകൾക്ക് ഒരു സിംകാർഡിന് അഞ്ഞൂറ് രൂപയും പ്രതിഫലം നൽകിയിരുന്നു.

ഇങ്ങനെ മട്ടന്നൂർ മേഖലയിൽ നിന്നുമാത്രം ആയിരക്കണക്കിന്സിംകാർഡ് സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്. കൈക്കലാക്കുന്ന സിം കാർഡുകൾ ഗൾഫിലേക്ക് കടത്തി അവിടെ നിന്ന് ഫിലിപൈൻസ്, ചൈന എന്നിവടങ്ങളിൽ നിന്നുള്ള മറ്റൊരു സംഘത്തിന് വിൽക്കുകയാണ്പതിവ്. ഒരു സിംകാർഡിന് ഇവർക്ക് 2500രൂപ പ്രതിഫലം നൽകിയിരുന്നതായും പൊലിസ് പറയുന്നുണ്ട്.

ഇത്തരം വിറ്റഴിക്കുന്ന സിംകാർഡുകൾ ഓൺ ലൈൻ തട്ടിപ്പിനായാണ് വിദേശസംഘം ഉപയോഗിക്കുന്നത്. അറസ്റ്റിലായവരുടെ അക്കൗണ്ടിൽ നിന്നും വ്യക്തമായ കണക്കില്ലാത്ത 25 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.ഇതുസിംകാർഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് പൊലിസ് കരുതുന്നത്. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.നേരത്തെ പൊലിസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടിയിരുന്നു.

മട്ടന്നൂർ എസ്. ഐ ആർ. എൻ പ്രശാന്തും പ്രതികളെപിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വ്യാജസിംകാർഡുകൾ ഉപയോഗപ്പെടുത്തി തട്ടിപ്പു നടത്തിയ സംഘത്തെ പിടികൂടിയത് ഏറെ ഗൗരവത്തോടെയാണ് പൊലിസ് വീക്ഷിക്കുന്നത്. ഈ കേസിൽപങ്കാളികളായ ചിലരെ കൂടി പൊലിസ് നിരീക്ഷിച്ചുവരികയാണ്.