മുംബൈ: കോവിഡിന്റെ ഓമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മുംബൈയിൽ പുതുവർഷ ആഘോഷത്തിനു വിലക്ക്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി അടഞ്ഞതോ തുറന്നതോ ആയ ഒരിടത്തും ആഘോഷങ്ങൾ അനുവദനീയമല്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

പുതുവർഷ ആഘോഷം വിലക്കി സിആർപിസി 144 അനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർ സി ചൈതന്യ ഉത്തരവു പുറത്തിറക്കി. ജനുവരി ഏഴു വരെയാണ് വിലക്ക്.

ഹാളുകൾ, ബാറുകൾ, പബ്ബുകൾ, ക്ലബുകൾ, റൂഫ് ടോപ്പുകൾ, റിസോർട്ടുകൾ തുടങ്ങി ഒരിടത്തും ആഘോഷങ്ങൾ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ട്രെയിനുകൾ, ബസ്സുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ മാർഗനിർദേശങ്ങൾ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നെന്ന് പൊലീസ് വിശദീകരിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 188ാം വകുപ്പു പ്രകാരം നടപടിയെടുക്കും. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമവും പ്രയോഗിക്കുമെന്ന് പൊലീസ് പറഞ്ഞു.