ന്യൂഡൽഹി: ഫാസ്ടാഗിൽ കുറഞ്ഞ തുക വേണമെന്ന നിബന്ധന എടുത്തുമാറ്റി നാഷനൽ ഹൈവേ അഥോറിറ്റി. ടാഗിൽ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പലയിടത്തും പ്രശ്‌നമുണ്ടാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് അധികൃതരുടെ ആശ്വാസ നടപടി.

ചില ബാങ്കുകളുടെ ഫാസ്ടാഗിൽ 'മിനിമം ബാലൻസ്' 150-200 രൂപയില്ലെങ്കിൽ ടോൾ ബൂത്ത് കടക്കാനാകില്ലായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതായും ഫാസ്ടാഗ് പ്രവർത്തനക്ഷമ
മെങ്കിൽ പൂജ്യം ബാലൻസാണെങ്കിലും വാഹനങ്ങൾക്ക് ടോൾബൂത്ത് കടന്നു പോകാമെന്നും നാഷനൽ ഹൈവേ അഥോറിറ്റി അധികൃതർ വ്യക്തമാക്കി.പൂജ്യം ബാലൻസാണെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റിൽനിന്ന് തുക ഈടാക്കും. പിന്നീട് റീചാർജ് ചെയ്യുമ്പോൾ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ഇത്തരത്തിലാണ് പുതിയ ക്രമീകരണം

ടോൾപ്ലാസകളുടെ തൽസമയ നിരീക്ഷണ സംവിധാനം മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഫാസ്ടാഗ് സംബന്ധിച്ച പരാതികൾ ഒരു ലക്ഷത്തിൽ 11 എന്ന നിലയിലേക്കു കുറഞ്ഞതായി മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് അടിസ്ഥാനമാക്കി ടോൾ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കും. പാർക്കിങ് പ്ലാസകളിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നതും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. പരാതികൾ ടോൾഫ്രീ നമ്പറായ 1033ലും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും അറിയിക്കാമെന്നു മന്ത്രി പറഞ്ഞു.