മുംബൈ: കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കർശന നടപടികളിലേക്ക് സർക്കാർ. പൂനയിൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. ഒരാഴ്ചക്കാലത്തേക്കാണ് നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് ആറുമണിമുതൽ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം.വരുന്ന ഏഴു ദിവസം ഹോട്ടലുകളും റെസ്റ്റോറന്റുകളും ഷോപ്പിങ് മാളുകളും ആരാധനാലായങ്ങളും തിയേറ്ററുകളും ഈസമയത്ത് അടഞ്ഞുകിടക്കുമെന്ന് പുനെ ഡിവിഷണൽ കമ്മീഷണർ സൗരഭ് റാവു അറിയിച്ചു.

ഇന്നലെ മാത്രം പുനെയിൽ 8000ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റദിവസം ഇത്രയുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്. സ്ഥിതി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. നൈറ്റ് കർഫ്യൂ സമയത്ത് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് വേണ്ടി ഹോം ഡെലിവറിയുടെ സഹായം തേടാവുന്നതാണ്.

പുനെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ കോവിഡ് രൂക്ഷമാണ്. മുംബൈയിലും ഇന്നലെ 8000ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയി്ൽ ഇന്നലെ മാത്രം 40000ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

നിലവിൽ പുനെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സ്ഥിതിയില്ലെന്നാണ് അധികൃതർ പറയുന്നത്. പരിശോധനകളുടെ എണ്ണം ഉയർത്തിയും ട്രേസിങ്ങും വാക്സിനേഷനും വേഗത്തിലാക്കിയും കോവിഡിനെ നിയന്ത്രണവിധേയമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.