കൊച്ചി: സമൂഹ മാധ്യമ സുഹൃത്തായ ആനപാപ്പാന്റെ ക്ഷണപ്രകാരം ആനയ്ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ടെടുക്കാൻ പോയതാണ് ഈ പൊല്ലാപ്പിനെല്ലാം കാരണമെന്ന് സിനിമാ സീരിയൽ അഭിനേത്രി നിമിഷാ ബിജോ. തന്റെ അറിവാല്ലായ്മ കൊണ്ട് പള്ളിയോടത്തിൽ കയറി ഫോട്ടോ എടുത്തു. അത് പവിത്രമായതാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞയുടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു. പക്ഷേ മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് പള്ളിയോടത്തിൽക്കയറി ഫോട്ടോയെടുത്ത് വിവാദത്തിലായ നവമാധ്യമ താരം നിമിഷ മറുനാടനോട് പറഞ്ഞു.

ആരെല്ലാമാണ് ഫോൺ വിളിക്കുന്നതെന്ന് അറിയില്ല. ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലായിരിക്കുകയാണ് എന്നും നിമിഷ പറയുന്നു.

അന്നുനടന്ന സംഭവത്തെപറ്റി നിമിഷ പറയുന്നു;-

'തിരുവോണത്തിന് മുമ്പാണ് ഓതറ എന്ന സ്ഥലത്ത് ഫോട്ടോ ഷൂട്ടിന് പോകുന്നത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 16 ന്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഉണ്ണി പുലിയൂർ എന്നയാളാണ് ഫോട്ടോ ഷൂട്ടിനായി ക്ഷണിച്ചത്. ആനപാപ്പാനാണെന്നും ആനയ്ക്കൊപ്പം നിർത്തി ഫോട്ടോ എടുക്കാമെന്നുമായിരുന്നു വാഗ്ദാനം. ഞങ്ങളുടെ അമ്പലമൊക്കെ ഒന്ന് ഫെയ്മസ് ആകട്ടെ എന്ന് പറഞ്ഞാണ് വിളിച്ചത്.

ഇതിനായി ആദ്യം ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്താനായിരുന്നു ആവശ്യപ്പെട്ടത്. രാവിലെ ഭർത്താവ് ബിജോയും സുഹൃത്ത് ലക്ഷ്മിയും ക്യാമറാമാനും സഹായിയും ഉൾപ്പെടെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെത്തി. അവിടെ കാത്തു നിന്ന ഉണ്ണി ഇവിടെയല്ല, മറ്റൊരു സ്ഥലത്താണ് ആനയുള്ളത് എന്ന് പറഞ്ഞു. തന്റെ ടൂവീലറിന് പിന്നാലെ വന്നാൽ മതിയെന്നും പറഞ്ഞ് ഉണ്ണി ബൈക്കെടുത്ത് പോയി. കിലോ മീറ്ററുകളോളം സഞ്ചരിച്ചാണ് ഓതറ ക്ഷേത്രത്തിലെത്തുന്നത്. അവിടെ എത്തിയപ്പോൾ ഉണ്ണി ഫോട്ടോയിൽ കാണിച്ചിരുന്ന കൊമ്പനാനയല്ലായിരുന്നു. പാറുക്കുട്ടി എന്ന പേരുള്ള പിടിയാനയായിരുന്നു.

ഉണ്ണി താമസിക്കുന്ന വീട്ടിൽ ചെന്ന് വസ്ത്രം മാറി. പട്ടുപാവാടയും ടോപ്പും ഇട്ടു വന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകാനായി വ്രതമെടുത്തു നിൽക്കുകയായിരുന്നു ഞങ്ങൾ. ഷൂവോ ചെരുപ്പോ ഉപയോഗിക്കാതെയാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ജീൻസോ മറ്റോ അല്ലാതെ സാരിയും പട്ടുപാവാടയും തന്നയാണ് ഉപയോഗിച്ചത്. ക്ഷേത്രം അടച്ചിട്ടിരുന്നതിനാൽ തന്നെ അകത്ത് കയറിയില്ല, പുറത്തുനിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ക്ഷേത്രത്തിൽ തൊഴുതതിന് ശേഷം ആനയ്ക്കൊപ്പമുള്ള ഫോട്ടോ എടുത്തു. കൂടെയുണ്ടായിരുന്ന ലക്ഷ്മി അവളുടെ വ്ളോഗിനായി വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഓണം പ്രമാണിച്ച് അത്തപ്പൂക്കളം ഇടുന്നതും മറ്റും ഷൂട്ട് ചെയ്തു. പിന്നീട് വസ്ത്രം മാറി ജീൻസും ടോപ്പും ഇട്ടു.

ആറിന്റെ തീരത്ത് നിന്നും ചിത്രങ്ങൾ എടുക്കാമെന്ന് തീരുമാനിച്ചു. അവിടെ നല്ല വെയിലായതിനാൽ തിരികെ പോരുമ്പോഴാണ് ഒരു ഷെഡ്ഡിൽ വള്ളം കയറ്റി ഇട്ടിരിക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതിൽ കയറിനിന്നാണ് ഫോട്ടോ എടുത്തത്. അതിൽ കയറരുതെന്ന് ആരും പറഞ്ഞിരുന്നില്ല. പള്ളിയോടമാണെന്നോ കയറാൻ പാടില്ലെന്നോ അറിവുണ്ടായിരുന്നില്ല. സ്ത്രീകൾ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഉപയോഗിക്കരുതെന്നോ അവിടെ ബോർഡോ മറ്റോ ഉണ്ടായിരുന്നുമില്ല.

ഇപ്പോൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. അടുത്തുള്ള ഒരു ചേട്ടനോട് ചോദിച്ചപ്പോൾ പഴയ പള്ളിയോടമാണെന്നും പുതിയത് അപ്പുറത്ത് മാറി പണിഞ്ഞു കൊണ്ടിക്കുകയാണെന്നും പറഞ്ഞു. അപ്പോഴൊന്നും നാട്ടുകാരനായ ചേട്ടനോ ഉണ്ണിയോ കയറരുതെന്ന് പറഞ്ഞില്ല. രാവിലെ 9 മണിക്കെത്തിയ ഞങ്ങൾ വൈകുന്നേരം 4 മണി കഴിഞ്ഞപ്പോഴാണ് അവിടെ നിന്നും തിരികെ പോന്നത്.

അന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ ഓതറ ക്ഷേത്രത്തിൽ വച്ചെടുത്ത ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. ഒരുപാട് ലൈക്കുകളും കിട്ടി. ശനിയാഴ്ചയാണ് പള്ളിയോടത്തിൽ കയറി നിന്നെടുത്ത ഫോട്ടോകൾ ഷെയർ ചെയ്തത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആനപാപ്പാൻ ഉണ്ണി വിളിച്ചിട്ട് ഫോട്ടോ എടുത്തത് പ്രശ്നമായി എന്ന് പറഞ്ഞു. ഇതോടെ വേഗം തന്നെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു.

എന്നാൽ ആ ചിത്രങ്ങൾ സേവ് ചെയ്ത് മറ്റുള്ളവർ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയും ആചാരലംഘനം നടത്തി എന്ന് പറഞ്ഞ് ആക്ഷേപിച്ചു പോസ്റ്റ് ഇടുകയും ചെയ്തു. അതുവരെ പള്ളിയോടം എന്താണെന്നോ, അതിന് ദൈവീകമായ ഒരു പരിവേഷം ഉണ്ടെന്നോ അറിയില്ലായിരുന്നു. അത് മനസ്സിലായതോടെ ദൈവത്തോട് ക്ഷമ പറഞ്ഞു. പക്ഷേ അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വലിയ സൈബർ അറ്റാക്ക് തുടങ്ങിക്കഴിഞ്ഞു.

എങ്ങനെയോ എന്റെ നമ്പർ കൈക്കലാക്കി പലരും വിളിക്കാൻ തുടങ്ങി. വിളിക്കുന്നവരൊക്കെ കേട്ടാലറക്കുന്ന അസഭ്യമാണ് വിളിച്ചത്. മാന്യമായി സംസാരിക്കുന്നവരോട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. എന്നാൽ പലരും ഉറഞ്ഞു തുള്ളുകയായിരുന്നു. അറിവില്ലായ്മമൂലം ചെയ്ത തെറ്റിന് ഇത്ര ക്രൂശിക്കേണ്ടതുണ്ടോ? ചിലരുടെ ആവിശ്യം സോഷ്യല് മീഡിയയിൽ മാപ്പു പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യണമെന്നായിരുന്നു. അറിയാതെ ചെയ്ത തെറ്റിന് ദൈവത്തോട് മാപ്പു പറഞ്ഞു. ഞാനൊരു ഹൈന്ദവ വിശ്വാസിയാണ്. ഭർത്താവ് ക്രിസ്ത്യാനിയാണെന്ന് കരുതി എന്റെ വിശ്വാസത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. അതിനാൽ ക്ഷേത്രത്തിൽ പോയി പരിഹാരക്രിയ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തതായി ഒരു വിവരവും ലഭിച്ചിട്ടില്ല. തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് നാല് പേർ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാൽ തന്നെ സ്റ്റേഷനിൽ നിന്നല്ലെന്ന് മനസിലായി. സ്റ്റേഷനിൽനിന്നാണെന്നും മാധ്യമങ്ങളിൽ നിന്നാണെന്നും പറഞ്ഞ് വിളികൾ വന്നുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ നിന്നാണോ വിളിക്കുന്നതെന്നോ, ആരാണ് വിളിക്കുന്നതെന്നോ അറിയാൻ പറ്റുന്നില്ല. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ എങ്ങനെ പൊലീസ് സ്റ്റേഷനിൽ ചെല്ലും. മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല. ഞാൻ ചെയ്ത തെറ്റിന് പ്രായച്ഛിത്തമായി ആചാര പ്രകാരം ചെയ്യേണ്ടതെല്ലാം ഞാൻ ചെയ്യും. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും ആരും കേൾക്കുന്നില്ല. മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ' എന്നും നിമിഷ പറയുന്നു.

നോ എവിഡൻസ് എന്ന ചിത്രത്തിൽകൂടിയാണ് നിമിഷ അഭിനയ രംഗത്തേക്ക് എത്തിയത്. വിനയന്റെ ചിത്രത്തിലടക്കം ചുരുക്കം ചില ചിത്രങ്ങളിൽ സഹനടിയായും അഭിനയിച്ചു. സീരിയലുകളിലും അഭിനിയിക്കുന്നുണ്ട്. ഫോട്ടോ ഷൂട്ട് വിവാദമായതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ.