തിരുവനന്തപുരം: കൊല്ലം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്‌തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കി. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. വിവാദ ഉദ്യോഗസ്ഥനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയ തീരുമാനം. സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയും കോവിഡ് മാനദണ്ഡം ലംഘനവും ഇതോടെ ശരിയാണെന്ന് തെളിയുകയാണ്. ഈ വാർത്ത പുറത്തു വന്നതിന് ശേഷം മറുനാടനെതിരെ കളിയാക്കലുകൾ പോലും വിവാദ ഉദ്യോഗസ്ഥൻ നടത്തിയിരുന്നു. മറുനാടനെ കൊണ്ട് മാപ്പു പറയിക്കുമെന്നും വെല്ലുവിളി നടത്തി. ഈ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ജോലി പോകുന്നത്.

മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്ന് വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്‌ച്ചവരുത്തിയവർക്കെതിരെ കർശന നടപടി എടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെയാണ് ഇപ്പോൾ സസ്‌പെൻഷന് ശേഷം പുറത്താക്കുന്നത്. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നു.

ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി ഇയാൾ ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്‌സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസീകമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.

പീഡനം അടക്കമുള്ള പരാതികൾ ഇയാൾക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടികൾ. പ്രശ്‌നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തി. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ഇയാളെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. ഇതാണ് ഇപ്പോൾ കൂടുതൽ നടപടികൾക്ക് വഴിയൊരുക്കുന്നത്.

പ്രദേശിക തലങ്ങളിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ അടിയന്തര നടപടികൾ എടുക്കുന്നതിനായി അതത് പ്രദേശത്തെ ജനങ്ങളിൽ നിന്നുതന്നെ തൽപ്പരരായ കുറച്ച് പേരെ കണ്ടെത്തി പരിശീലനം നൽകി ഒരു സംഘത്തെ ഉണ്ടാക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് സിവിൽ ഡിഫൻസ്. ഇതിന്റെ കോഡിനേറ്റർ വളണ്ടിയർ ആയാണ് നിഷാന്തിനെ തെരഞ്ഞെടുത്തത്. എന്നാൽ ഇ സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വന്തമായി ഓഫീസ് പോലും തുറന്ന് സർക്കാർ സംവിധാനത്തിനൊക്കെ സമാനമായ ചുവന്ന ബോർഡും വാഹനവുമൊക്കെ തരപ്പെടുത്തിയാണ് ഇയാൾ പദ്ധതിയിലേക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്തിരുന്നത്.

ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്. തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി പരാതി ശരിയാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം വീഴ്‌ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്‌ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.