പാറ്റ്‌ന: എല്ലാ വർഷാവസാനവും മന്ത്രിമാരെല്ലാം തങ്ങളുടെ ആസ്തി ബാധ്യതകൾ വെളിപ്പെടുത്തുന്ന പതിവുണ്ട് ബിഹാറിൽ. അത് നിർബന്ധവുമാണ്. ഡിസംബർ 31 ന് ബിഹാർ സർക്കാരിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലാണ് ചില കൗതുകങ്ങളുള്ളത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ അദ്ദേഹത്തെക്കാൾ അഞ്ചിരട്ടി പണക്കാരനാണ്. 75.36 ലക്ഷം രൂപയുടെ ആസ്തിയാണ് നിതീഷ് കുമാറിന്റെ പേരിലുള്ളത്. മകൻ നിഷാന്തിന്റെ പേരിൽ ഇതിന്റെ അഞ്ചിരട്ടി ആസ്തിയും.

വെബ്‌സൈറ്റ് പ്രകാരം നിതീഷ് കുമാറിന്റെ കൈയിൽ 29,385 രൂപ പണമായും 42,763 രൂപ ബാങ്കിൽ നിക്ഷേപമായിട്ടും ഉണ്ട്. 16.51 ലക്ഷത്തിന്റെ ജംഗമ വസ്തുക്കൾ, 58.85 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കൾ എന്നിവയും അദ്ദേഹത്തിനുണ്ട്. 1.45 ലക്ഷം രൂപ വിലവരുന്ന കന്നുകാലികളും മുഖ്യമന്ത്രിക്കുണ്ട്. അതേസമയം, നിതീഷ് കുമാറിന്റെ മകൻ നിഷാന്തിന്റെ പേരിൽ, 16,549 രൂപ പണമായും 1.28 കോടി ബാങ്കിൽ സ്ഥിര നിക്ഷേപവും 1.63 കോടിയുടെ ജംഗമ വസ്തുക്കളും 1.98 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

ന്യൂഡൽഹിയിലെ ദ്വാരകയിൽ കോഓപറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ നിതീഷ് കുമാറിന് ഫ്‌ളാറ്റുണ്ട്. നളന്ദ ജില്ലയിലെ കല്യാൺ ബിഘയിലും ഹക്കീകത്പുരിലും പാറ്റ്‌നയിലെ കങ്കർബാഗിലും നിഷാന്തിന് കാർഷിക ഭൂമിയും വീടുകളുമുണ്ട്.

മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ധനികരാണ്. വി.ഐ.പി (വികാസ്ശീൽ ഇൻസാൻ പാർട്ടി) സ്ഥാപകൻ മുകേഷ് ശഹാനിയാണ് മന്ത്രിസഭയിലെ ഏറ്റവും ധനികൻ. മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായ അദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപം 23 ലക്ഷമാണ്. ഏഴ് കോടിയിലേറെ രൂപ വിലമതിക്കുന്ന മൂന്ന് ആസ്തികൾ അദ്ദേഹത്തിന് മുംബൈയിൽ ഉണ്ട്. അദ്ദേഹത്തിനും ഭാര്യയ്ക്കും ഓരോ ഫ്‌ളാറ്റുകൾ വീതമുണ്ട്.