ബെഗുസാര: തങ്ങളുടെ പരാതി കേൾക്കാൻ തയ്യാറാകാത്ത ഉദ്യോ​ഗസ്ഥരെ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നായിരുന്നു മാധ്യമ പ്രവർത്തകരോട് നിതീഷ് കുമാർ പറഞ്ഞത്.‘ അടിക്കുക എന്നൊക്കയുള്ള വാക്കുകൾ ഉപയോഗിക്കുന്നത് ശരിയാണോ? നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിച്ച് നോക്കൂ', എന്നായിരുന്നു നിതീഷ് പ്രതികരിച്ചത്. സ്വന്തം മണ്ഡലമായ ബെഗുസരായിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദപരാമർശം.

സർക്കാർ ഉദ്യോഗസ്ഥർ പരാതികൾ കേൾക്കുന്നില്ല എന്ന് നാട്ടുകാർ നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ മുളവടി കൊണ്ട് തല്ലാൻ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തു. 'ചെറിയ കാര്യങ്ങൾക്ക് എന്തിനാണ് നിങ്ങൾ എന്നെ കാണാൻ വരുന്നത്. എംപിമാർ, എംഎൽഎമാർ, വില്ലേജ് മുഖ്യന്മാർ, ഡിഎം, എസ്ഡിഎം, ബിഡിഒ എന്നിങ്ങനെ നിരവധി പേർ ജനങ്ങളെ സേവിക്കാൻ ഉത്തരവാദിത്തമുള്ളവരാണ്. നിങ്ങൾ പറയുന്നത് കേൾക്കാൻ അവർ തയ്യാറല്ലെങ്കിൽ വടി കൊണ്ട് ഇവരുടെ തല അടിച്ചുപൊട്ടിക്കുകയാണ് വേണ്ടത്.എന്നിട്ടും ഗുണം ചെയ്തില്ലെങ്കിൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും'- ഗിരിരാജ് സിങ്ങിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

വിവാദ പരാമർശങ്ങൾ നടത്തി ഇതിന് മുൻപും നിരവധി തവണ ഗിരിരാജ് സിങ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മുസ്‌ലിങ്ങളെ 1947ൽ തന്നെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടിയിരുന്നുവെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കവെ അദ്ദേഹം പറഞ്ഞത്. രാജ്യത്തിനു വേണ്ടി സ്വയംസമർപ്പിക്കേണ്ട സമയമാണിത്. 1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂർവികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. ആ സമയത്ത് മുസ്‌ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജർക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ പിന്നെ അവർ എവിടേക്ക് പോകും? - ഗിരിരാജ് സിങ് അന്ന് പ്രസം​ഗിച്ചത് ഇങ്ങനെയായിരുന്നു.