മലപ്പുറം: മൊബൈൽ റേഞ്ച് ലഭിക്കാതായതോടെ ഓൺലൈൻ ക്ലാസ് കേൾക്കാൻ കൊടുംകാട്ടിൽ കുടയും ചൂടി നിരവധി വിദ്യാർത്ഥികൾ. മലപ്പുറം പുത്തനഴി കൊടക്കാടൻ ചോലയിലാണ് മൊബൈൽ നെറ്റ് വർക്കില്ലാത്തതിനെ തുടർന്ന് കുട്ടികൾ കൊടും കാടിൽ കുടയും ചൂടി പഠനം നടത്തുന്നത് നിരവധി കുട്ടികൾ.

മൊബൈൽ റേഞ്ചിന് പുറത്തായ സ്ഥലമായതിനാൽ സ്‌കൂൾ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനാവുന്നില്ല. മഴക്കാലത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാലും ടിവി ഭൂരിഭാഗം വീടുകളിൽ ഇല്ലാത്തതുകൊണ്ടും ക്ലാസുകളിൽ കൃത്യമായി ഇവിടങ്ങളിൽ ആർക്കും പങ്കെടുക്കാനാവുന്നില്ല. എന്നാൽ കോളേജ് വിദ്യാർത്ഥികൾക്ക് ഫോൺ വഴിയുള്ള ഓൺലൈൻ ക്ലാസല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ഒന്നിലധികം വിദ്യാർത്ഥികളുള്ള വീടുകളിൽ ഒരു സ്മാർട്ട് ഫോൺ മാത്രമുള്ളതും പ്രശ്നമാണ്.

രാവിലെ സമസ്തയുടെ മദ്റസ ഓൺ ലൈൻ ക്ലാസുകളും കുട്ടികൾക്ക് കേൾക്കാനാകുന്നില്ല. ഗ്രാമത്തിൽ മതിയായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ദിവസവും കുന്നുകൾ കയറി പാറപ്പുറങ്ങളിൽ ഇരുന്നാണ് വിദ്യാർത്ഥികൾ അവരുടെ ഓൺലൈൻ ക്ലാസ് കേൾക്കുന്നത്.
'ഗ്രാമത്തിൽ നെറ്റ്‌വർക്ക് ഇല്ല, ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു' ഡിഗ്രി വിദ്യാർത്ഥിയായ അത്തിക്കാടൻ സൽമാൻ പറഞ്ഞു.

വിക്ടേഴ്‌സ് ചാനലിലെ ക്ലാസിന് പുറമേ ഓൺലൈനായും ലൈവായും ക്ലാസുകൾക്ക് തുടക്കം കുറിച്ച സഹചര്യത്തിൽ ധാരാളം വിദ്യാർത്ഥികളുള്ള ഈ പ്രദേശങ്ങളിൽ പ്രസ്തുത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രയാസത്തിലാണ്.
ഈ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും റെയ്ഞ്ച് കിട്ടുന്നതിനുവേണ്ടി സിം കാർഡുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പല പരീക്ഷണം നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

മാസാമാസമുള്ള ഇന്റർനെറ്റ് റീചാർജിംഗാണ് രക്ഷിതാക്കൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മാസം 200 രൂപയിലധികം റീചാർജിംഗിനായി വേണ്ടിവരുന്നത് കോവിഡ് സാഹചര്യത്തിൽ അധിക ബാധ്യതയാണ്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന കഴിഞ്ഞ സർക്കാരിന്റെ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.

അതേസമയം നെറ്റ്‌വർക്ക് മെച്ചപ്പെടുത്താനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഡിഗ്രി ക്ലാസുകളിലെ ചില വിഷയങ്ങൾ രാത്രി കാലത്ത് നടക്കുമ്പോൾ രാത്രിയിലും കൊടും കാട്ടിൽ കയറി ക്ലാസ് കേൾക്കേണ്ട അവസ്ഥയാണ്. ഓൺലൈൻ പഠനത്തിന്റെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ, വാക്കിലൊതുക്കാതെ കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.