തിരുവനന്തപുരം: വീടുകളിൽ മദ്യം എത്തിക്കുന്നത് സംബന്ധിച്ച് ആലോചനകളില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. മദ്യവർജ്ജനമാണ് ഇടതുമുന്നണി സർക്കാരിന്റെ നിലപാട്. കഴിഞ്ഞതവണ ബെവ്ക്യു ആപ്പിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ടായെന്നും ഇനി അത്തരമൊരു സാഹചര്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞത്: 'മദ്യവർജ്ജനമാണ് ഇടതുമുന്നണി സർക്കാരിന്റെ നിലപാട്. കഴിക്കുന്നവർക്കും കഴിക്കാം, അല്ലാത്തവർ കഴിക്കേണ്ട. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നോക്കുന്നത്. വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനെക്കുറിച്ച് ആലോചനകൾ ഇല്ല. മദ്യം കഴിക്കുന്നവർക്ക് അത് കിട്ടാതിരിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ട്.

എല്ലാം കണക്കിലെടുത്തുകൊണ്ട് അവർക്ക് മദ്യം ലഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നമുക്ക് നടത്താം. മദ്യം നൽകുന്നതിന് വേണ്ടിയുള്ള ഏർപ്പാടുകളും ചെയ്യാം. അത് ആപ്പ് വഴി വേണോ, നേരിട്ട് വേണോ എന്ന് ആലോചിച്ച് ചെയ്യാം. ആക്ഷേപങ്ങൾക്ക് ഇടവരാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും. മദ്യം കൊടുക്കുമ്പോൾ നല്ല നിലയിൽ, സാമൂഹ്യഅകലമൊക്കെ പാലിച്ച് കൊടുക്കുന്നത് സംബന്ധിച്ച് നമുക്ക് ആലോചിക്കാം.