ന്യൂഡൽഹി: ദേശിയ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് കോവിഡ് രൂക്ഷമാവുകയാണെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാം. റെംഡെസിവിർ ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രം നിരോധിച്ചതായും ഇതിന്റെ ഉദ്പാദനം മൂന്നിരട്ടി വർധിപ്പിച്ചതായും അമിത് ഷാ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് വ്യവസായ സംഘടനകളെ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളിലെത്തുമെന്നാണ് കണക്കാക്കുന്നത്. 30 ശതമാനത്തിന് മുകളിലാണ് ഛത്തീസ്‌ഗഡിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. സിറോ സർവേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം.

മധ്യപ്രദേശ്, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയരുകയാണ്. രോഗികളുടെ പ്രതിദിന വർധനവ് കുറവാണെങ്കിലും ബീഹാർ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ മരണ നിരക്ക് കൂടുതലാണ്.