ന്യൂഡൽഹി: നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സെപ്റ്റംബർ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിങ് ഏജൻസിയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും അറിയിച്ചു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. അയ്യായിരത്തോളം പ്രവാസി വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ അപേക്ഷിച്ചിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കാനായി എത്താൻ പ്രവാസി വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് സമയമുണ്ടെന്ന് കോടതി പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾക്ക് വന്ദേ ഭാരത് വിമാനത്തിൽ പരീക്ഷക്കായി എത്താൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെത്താൻ വിമാന ടിക്കറ്റ് ലഭ്യമാക്കണം. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറൻറീൻ ഇളവ് തേടി സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗേശ്വർ റാവു അദ്ധ്യക്ഷനായ കോടതി അറിയിച്ചു.