പട്‌ന: ബിഹാറിലെ കോവിഡാശുപത്രിയിൽ ശരിയായ ചികിത്സ കിട്ടാതെ ഭർത്താവ് മരിച്ച സംഭവത്തിൽ ആശുപത്രിയിലെ വീഴ്‌ച്ചകൾ തുറന്ന് കാട്ടി ഭാര്യയുടെ വീഡിയോ.ഭർത്താവിന് ചികിത്സ ഉറപ്പാക്കാൻ നെട്ടോട്ടമോടുന്നതിനിടെ ആശുപത്രി ജീവനക്കാരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും ഇവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ബിഹാറിലെ ഭഗൽപുരിലെ ഗ്ലോക്കൽ ആശുപത്രിയിലെ ജീവനക്കാർക്കുനേരെയാണ് പരാതി.

ഈ ആശുപത്രിയിലെ ജീവനക്കാരൻ ദുരുദ്ദേശത്തോടെ സമീപിച്ചെന്നും ഡോക്ടർമാർ ഭർത്താവിനെ അവഗണിച്ചെന്നും ഇവർ ആരോപിച്ചു. മായാഗഞ്ച്, പട്‌ന ആശുപത്രികളിലെ രണ്ടു ഡോക്ടർമാർക്കെതിരെയും രോഗിയെ അവഗണിച്ചെന്ന ആരോപണം ഇവർ ഉന്നയിച്ചിട്ടുണ്ട്. ഭർത്താവ് പിന്നീടു മരിച്ചു.

12 മിനിറ്റുള്ള വിഡിയോ അഭ്യർത്ഥനയിലാണ് മൂന്ന് ആശുപത്രികളിലെയും ഡോക്ടർമാരും ജീവനക്കാരും ഭർത്താവിന്റെ ചികിത്സ അവഗണിച്ചെന്നും ആശുപത്രിക്കിടക്കയിലെ വൃത്തിഹീനമായ ഷീറ്റുകൾപോലും മാറ്റാത്ത വിവരവും പുറത്തുവിടുന്നത്. ഭഗൽപുർ ആശുപത്രിയിലെ ജീവനക്കാരിലൊരാൾ കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിലകൂടിയ റെംഡിസിവർ മരുന്നിന്റെ കുപ്പിയിലെ പകുതിയോളം കളഞ്ഞെന്നും ഇവർ ആരോപിച്ചു.

'ഏപ്രിൽ 9ന് ഭർത്താവിന് കടുത്ത പനി അനുഭവപ്പെട്ടു രണ്ടു തവണ കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് എന്നായിരുന്നു ഫലം. ആർടിപിസിആർ പരിശോധനയ്ക്കായി കാത്തുനിൽക്കവെയാണ് ഡോക്ടറുടെ നിർദേശാനുസരണം നെഞ്ചിന്റെ സിടി സ്‌കാൻ എടുത്തത്. ശ്വാസകോശത്തിൽ 60 ശതമാനത്തോളം അണുബാധ കണ്ടെത്തി. ഇതിനുപിന്നാലെ ഭർത്താവിനെയും തന്റെ അമ്മയെയും ഭഗൽപുരിലെ ഗ്ലോക്കൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.

രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്കു മാറ്റി. എന്നാൽ അവിടെ ഒരുപാട് വീഴ്ചകളുണ്ടായി. പരിശോധനയ്‌ക്കെത്തുന്ന ഡോക്ടർമാർ നിമിഷങ്ങൾക്കകം വന്നുപോകുകയാണ്. അറ്റൻഡർമാരെയോ മറ്റു ജീവനക്കാരെയോ കാണാൻപോലും കഴിഞ്ഞില്ല. അവർ രോഗികൾക്കു മരുന്നു നൽകാനും തയാറായില്ല. ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു. എന്നാൽ ഭർത്താവിന്റെ നില മോശമായി. സംസാരിക്കാൻപോലും കഴിയാതായി. വെള്ളം ചോദിച്ചിട്ടും ആരും കൊടുത്തില്ല.

 ജ്യോതികുമാർ എന്ന അറ്റൻഡറോട് ഭർത്താവിന്റെ കാര്യത്തിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവിനോട് സംസാരിച്ചുകൊണ്ടുനിൽക്കെ അയാൾ പിന്നിൽനിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ചു ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കൈവച്ചുകൊണ്ട് ചിരിച്ചുനിൽക്കുകയായിരുന്നു. ഉടൻതന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല' അവർ കൂട്ടിച്ചേർത്തു.