മലപ്പുറം : കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ ടി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശപത്രിക അപൂർണമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സ്വീകരിക്കാതെ മാറ്റിവെച്ചു. ജീവിതപങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടില്ല. ഭാര്യയുടെ വിവരങ്ങൾ നൽകേണ്ടിടത്ത് ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയിരുന്നത്.



സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം ഉയർന്നത്. ഇന്ന് രാവിലെ നടന്ന സൂക്ഷ്മപരിശോധനയിലാണ് യുഡിഎഫ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. വാഗ്വാദങ്ങൾക്കു ശേഷം പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു.

സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നൽകി്. ഒരു ഭാര്യ വിദേശത്താണുള്ളത്. ഹിറാ മുഹമ്മദ് സഫ്ദർ എന്ന റാവൽപിണ്ടി ( പാക്കിസ്ഥാൻ) സ്വദേശിയാണ് ഭാര്യമാരിൽ ഒരാൾ എന്നതിന്റെ രേഖകളും ഇവർ നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളുമാണ് പരാതിക്ക് ഒപ്പമുള്ളത്. ഇതിനു പുറമെ അദ്ദേഹം കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങളും സ്വത്തിനൊപ്പമില്ലെന്നുമാണ് അവരുടെ വാദം.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ല. മാത്രമല്ല സ്വത്തു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

ഇക്കാര്യത്തിൽ കൂടുതൽ നിയമവശങ്ങൾ തേടിയ ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു.

ഗൾഫ് വ്യവസായിയാണ് ഇടതു സ്വതന്ത്രനായി മൽസരിക്കുന്ന കാട്ടുപ്പരുത്തി സുലൈമാൻ ഹാജി. ജയിച്ചാൽ ഗൾഫിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ള മണ്ഡലത്തിലെ യുവാക്കൾക്ക് ജോലി നൽകുമെന്നാണ് സുലൈമാൻ ഹാജി വാഗ്ദാനം ചെയ്തിട്ടുള്ളത്.