ന്യൂഡൽഹി: മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള ലോക് ഡൗൺ സമയത്തേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക പൂർണമായും തിരിച്ച് ലഭിക്കും. ഈ കാലയളവിൽ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകൾക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്കെല്ലാം തുക തിരികെ ലഭിക്കുമെന്ന് ഡി.ജി.സി.എ സുപ്രീംകോടതിയെ അറിയിച്ചു. ലോക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യാതിരിക്കുന്നത് 1937-ലെ വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി.ജി.സി.എ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ലോക്ഡൗൺ കാലയളവിലുള്ള വിമാന ടിക്കറ്റുകളുടെ തുക പൂർണമായും റീഫണ്ട് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിരുന്നു. ലോക്ഡൗൺ സമയത്ത് ടിക്കറ്റ് ബുക്കിങ്ങുകൾക്ക് രണ്ട് വർഷത്തെ സാധുതയുള്ള ക്രെഡിറ്റ് ഷെൽ വിമാനകമ്പനികൾ നൽകണമെന്നും യാത്രക്കാർക്ക് തുക തിരിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.