ന്യൂഡൽഹി: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ബിജെപി മുൻ വക്താവ് നൂപുർ ശർമക്ക് എതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം ഒറ്റ കേസായി പരിഗണിച്ച് ഡൽഹി പൊലീസ് അന്വേഷിക്കും. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഒറ്റക്കേസായി ഡൽഹിയിൽ പരിഗണിക്കണമെന്ന നൂപുർ ശർമയുടെ അഭ്യർത്ഥനയാണ് സുപ്രീം കോടതി ശരിവെച്ചത്.

പ്രവാചകനിന്ദയുടെ പേരിൽ ഒമ്പത് എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മ നേരിടുന്നത്. ഇവയെല്ലാം ഒറ്റ എഫ്.ഐ.ആറായി രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസാണ് ഇനി അന്വേഷണം നടത്തുക. അറസ്റ്റിൽ നിന്ന് നേരത്തെ ഇടക്കാല സംരക്ഷണം നൽകിയത് തുടരുമെന്നും കോടതി വ്യക്തമാക്കി.

ജൂലൈ ഒന്നിന് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷതേടി അവർ സുപ്രീംകോടതിയെ സമീപിക്കുകയും ഓഗസ്റ്റ് 10 വരെ അറസ്റ്റ് കോടതി തടയുകയും ചെയ്തിരുന്നു. തന്റെ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനത്തിന് പിന്നാലെ തനിക്കും കുടുംബാംഗങ്ങൾക്കും നിരന്തരം ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ടെന്ന് നൂപുർ ശർമ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ജൂലൈ ഒന്നിന് സുപ്രീം കോടതി നൂപുർ ശർമ്മയെ പരാമർശിച്ചുകൊണ്ട് നിർണായക നിരീക്ഷണങ്ങൾ നടത്തിയിരുന്നു. രാജ്യത്തിന് തീയിട്ട ശേഷം വിചാരണ നേരിടുന്നതിന് പകരം ഈ കോടതിയിൽ ആശ്വാസം ചോദിക്കാൻ ആ സ്ത്രീക്ക് ധൈര്യമുണ്ടായി എന്നാണ് സുപ്രീംകോടതി നൂപുർ ശർമയുടെ ഹരജി സംബന്ധിച്ച് പരാമർശിച്ചത്. മെയ്‌ 27ന് 'ടൈംസ് നൗ' ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ നൂപുർ ശർമ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.