തിരുവനന്തപുരം: ബംഗാൾ അക്രമത്തെ അപലപിച്ച് 'വിജയ'ദിനത്തിൽ ദീപം തെളിയിച്ചു മുൻ എംഎൽഎയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. എൽഡിഎഫ് വിജയത്തിന്റെ ഭാഗമായി ഇടത് മുന്നണിയുടെ ആഘോഷം അരങ്ങേറിയ അതേ ദിനത്തിൽ തന്നെയാണ് രാജഗോപാൽ ദീപം തെളിയിച്ചത്. ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കൽ. ബംഗാൾ വയലൻസ്, സേവ് ബംഗാൾ എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകൾ നൽകിയാണ് ദീപം തെളിയിച്ച ചിത്രം രാജഗോപാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗാൾ കലാപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ബംഗാളിൽ സിപിഎമ്മിന്റെ അതേ പാതയിൽ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ.സുരേന്ദ്രൻ പറഞ്ഞത്: ''ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓർമ്മിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ബംഗാളിൽ സിപിഎമ്മിന്റെ അതേ പാതയിൽ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്. ബംഗാളിൽ നിന്നും ആയിരങ്ങളാണ് ആസാമിലേക്ക് പലായനം ചെയ്യുന്നത്. '

'തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ആളുകളെ കൊന്ന് മരത്തിൽ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്. സംഭവ സ്ഥലം സന്ദർശിക്കാൻ പോയ കേന്ദ്രമന്ത്രിയെ വരെ അക്രമിക്കുകയാണ് തൃണമൂൽ ഭീകരർ. ഇത്രയും വലിയ സർക്കാർ സ്പോൺസേർഡ് കലാപമുണ്ടായിട്ടും കേരളത്തിലെ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്.

ബംഗാളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല. കൊല്ലപ്പെടുന്നവർ സംഘപരിവാറുകരാണെന്നും അവർ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ചില മാധ്യമപ്രവർത്തകർ പരസ്യമായി പറയുന്നത്. പിണറായിയുടെ രണ്ടാം വരവോടെ മാധ്യമങ്ങളെല്ലാം പൂർണമായും അടിയറവ് പറഞ്ഞു.'