തിരുവനന്തപുരം: പിണറായി സർക്കാറിനെ പ്രകീർത്തിച്ചും യുഡിഎഫിനെ വിമർശിച്ചും മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ.കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എംഎൽഎയുടെ പരമാർശങ്ങൾ.മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് രാജഗോപാൽ അഭിപ്രായപ്പെട്ടു. പിണറായി സർക്കാർ മുൻ യുഡിഎഫ് സർക്കാരിനെക്കാൾ തീർച്ചയായും മികച്ചതാണ്. പിണറായി വിജയൻ സാധാരണക്കാരിൽനിന്ന് വളർന്നുവന്നിട്ടുള്ള ആളാണ്. അവരുടെയും നാടിന്റെയും ആവശ്യങ്ങളും അറിയുന്ന ആളാണെന്നും രാജഗോപാൽ പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പുകളിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നും രാജഗോപാൽ വ്യക്തമാക്കി. യുഡിഎഫിന്റെ ശബരിമല കരട് സംസ്ഥാന സർക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാർഥമായ സമീപനമല്ല. ശബരിമലയെക്കുറിച്ച് ഒരു സമീപനവും യുഡിഎഫിനില്ല. അവരുടെ കാലത്താണ് ഈ പ്രശ്‌നം ഉയർന്നുവന്നത്. ശബരിമല പ്രശ്‌നത്തിൽ യുഡിഎഫിന് ആത്മാർഥതയില്ലെന്ന് എൻഎസ്എസും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവർക്കുപോലും കോൺഗ്രസ് നിലപാടിനെ പിന്തുണയ്ക്കാൻ കഴിയാത്തത് ശ്രദ്ധേയമാണെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.

വിശ്വാസവും മതവും രാഷ്ട്രീയത്തിൽ വരാൻ പാടില്ല. വിശ്വാസകാര്യത്തിൽ ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടാകണം. മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പിൽ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും രാജഗോപാൽ പറഞ്ഞു.