കൊച്ചി: ഓണമുണ്ണാനുള്ള മധുരം നുണയും ഓണക്കിറ്റുകൾ ജില്ലയിൽ അവസാനഘട്ട ഒരുക്കത്തിൽ. പാക്കിങ് പൂർത്തിയാക്കി ജൂലൈ 26 മുതൽ റേഷൻ കടകളിൽ കിറ്റുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ കാർഡുടമകൾക്ക് കിറ്റ് ലഭ്യമാകും.

ജില്ലയിൽ 881834 കിറ്റുകളാണ് തയാറാക്കുന്നത്. കാർഡുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. സപ്ലൈകോയുടെ അഞ്ച് ഡിപ്പോകൾക്കു കീഴിലാണ് പാക്കിങ് പുരോഗമിക്കുന്നത്. കൊച്ചി, എറണാകുളം, പറവൂർ ,പെരുമ്പാവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. എറണാകുളം ഡിപ്പോയ്ക്കു കീഴിൽ 24 പാക്കിങ് സെന്ററുകളുണ്ട്. ഓരോ ഡിപ്പോകൾക്കു കീഴിലുമുള്ള 20 ലധികം പാക്കിങ് സെന്ററുകളിൽ ജോലികൾ പുരോഗമിക്കുകയാണ്. കിറ്റുകൾ റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങളും തയാറായി. പഞ്ചസാര, പയറു വർഗങ്ങൾ, പരിപ്പ് തുടങ്ങിയവയാണ് പാക്കറ്റുകളിൽ നിറക്കാനുള്ളത്. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവയെല്ലാം പാക്കറ്റുകളിലായാണ് ഡിപ്പോകളിലെത്തുന്നത്.

ഓഗസ്റ്റ് ഒന്നു മുതൽ നേരത്തേയുള്ള മുൻഗണനാക്രമമനുസരിച്ചു തന്നെ കിറ്റുകൾ വിതരണം ആരംഭിക്കും. അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ കാർഡുടമകൾക്കായിരിക്കും ആദ്യഘട്ടത്തിൽ കിറ്റ് നൽകുക. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പിങ്ക് കളർ കാർഡുടമകൾക്ക് രണ്ടാം ഘട്ടത്തിലും മുൻഗണനേതര സബ്‌സിഡി വിഭാഗത്തിൽ പെട്ട നീല കളർ കാർഡുടമകൾക്ക് മൂന്നാം ഘട്ടത്തിലും മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗത്തിൽ ഉൾപ്പെട്ട വെള്ള കളർ കാർഡുടമകൾക്ക് നാലാം ഘട്ടത്തിലും കിറ്റുകൾ വിതരണം ചെയ്യും.

പഞ്ചസാര , വെളിച്ചെണ്ണ , ചെറുപയർ, തുവര പരിപ്പ്, തേയില, മുളക് പൊടി, ശബരി പൊടി ഉപ്പ്, മഞ്ഞൾ , സേമിയ അല്ലെങ്കിൽ പാലട അല്ലെങ്കിൽ ഉണക്കലരി, കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശർക്കരവരട്ടിയോ ഉപ്പേരിയോ ,ഒരു കിലോഗ്രാം ആട്ട, ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി തുടങ്ങിയവയായിരിക്കും കിറ്റിൽ ഉണ്ടാകുക.