ടോക്കിയോ: ഒളിംപിക്സ് പുരുഷ ഫുട്‌ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഇന്ന് ശക്തരായ സ്പെയ്നെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് കലാശപ്പോര് തുടങ്ങുക

ലോക ഫുട്‌ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്സിൽ ആതിഥേയരായ ബ്രസീലിനായിരുന്നു സ്വർണം. തുടർച്ചയായി ഒളിംപിക് സ്വർണം നേടുന്ന അഞ്ചാമത്തെ മാത്രം ടീമെന്ന നേട്ടത്തിനരികെയാണ് കാനറികൾ. അതേസമയം രണ്ടാം ഒളിംപിക് സ്വർണമാണ് സ്പെയ്ന്റെ ലക്ഷ്യം. 1992ലെ ബാഴ്സലോണ ഒളിംപിക്സിൽ സ്പെയ്നായിരുന്നു ചാമ്പ്യന്മാർ.

കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മറക്കാൻ ടോക്കിയോയിൽ ബ്രസീലിന് സ്വർണം വേണം. ഗോളടിച്ച് കൂട്ടുന്ന റിച്ചാർലിസണും ഗോൾ തടുത്ത് ഡാനി ആൽവസുമാണ് കാനറികളുടെ കരുത്ത്. പെഡ്രി, ഡാനി ഓൾമോ, എറിക് ഗാർസ്യ, ഒയാസബാൾ തുടങ്ങി യൂറോ കപ്പിൽ കളിച്ച ഒരുപിടി താരങ്ങളുമായാണ് സ്പെയ്ന്റെ വരവ്. തോൽവിയറിയാതെ ഫൈനിലെത്തിയ ഇവരിൽ ആരാവും കലാശപ്പോരിൽ സ്വർണ മെഡലണിയുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന വനിതാ ഫുട്‌ബോൾ ഫൈനലിൽ കാനഡ സ്വർണം സ്വന്തമാക്കി. സ്വീഡനെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കാനഡ തോൽപ്പിച്ചായിരുന്നു കാനഡയുടെ സുവർണ്ണനേട്ടം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. വനിതാ ഫുട്‌ബോളിൽ അമേരിക്കയ്ക്കാണ് വെങ്കലം.