മസ്‌കത്ത്: ഒമാനിലെ അനധിത താമസക്കാർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി 31 ന് അവസാനിക്കും. താമസരേഖകളില്ലാത്തവർക്കും തൊഴിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും ആണ് പൊതുമാപ്പിലൂടെ രാജ്യം വിടാൻ അവസരം. രാജ്യം വിടാനുള്ള അധിക ആനുകൂല്യത്തിന് കീഴിൽ അനുമതി ലഭിച്ചവർ ജൂൺ 30നുമുമ്പ് രാജ്യം വിടണമെന്നും തൊഴിൽ വകുപ്പ് നിർദേശിച്ചു.

മാർച്ച് 31നുശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുകയില്ല. കഴിഞ്ഞ വർഷം നവംബർ 15നാണ് ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അപേക്ഷിക്കുന്നതിന് അധികൃതർ കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീടത് മാർച്ച് 31 വരെ നീട്ടുകയായിരുന്നു.

ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിട്ടവരിൽ വലിയ കൂറും ബംഗ്ലാദേശ് സ്വദേശികളാണ്. ഈ വർഷം പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാർ താരതേമ്യന പൊതുവെ കുറവാണ്. ആനുകൂല്യം ഉപയോഗപ്പെടുത്തിയവരുടെ അന്തിമഘട്ട കണക്കുകൾ ലഭ്യമായിട്ടില്ല. ജനുവരി ആദ്യത്തിലെ കണക്കുപ്രകാരം 60,000 പേരാണ് രാജ്യം വിടാൻ തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവർ അടുത്ത 13 ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധിക്കുശേഷം അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാകാൻ സാധ്യതയുണ്ടെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

മാനവവിഭവശേഷി മന്ത്രാലയത്തിൽ സനദ് സെന്ററുകൾ വഴിയോ എംബസി വഴിയോ സാമൂഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് പൊതുമാപ്പിന്റെ ഒന്നാമത്തെ ഘട്ടം. ഏഴു ദിവസത്തിനു ശേഷമാണ് മന്ത്രാലയത്തിൽനിന്ന് ക്ലിയറൻസ് ലഭിക്കുന്നത്. ക്ലിയറൻസ് കോപ്പികൾ എംബസികളിൽ നിന്നാണ് ലഭിക്കുന്നത്. ഇവ ഉപയോഗിച്ച് പാസ്േപാർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്‌പേർട്ട് ഇല്ലാത്തവർക്ക് അതത് എംബസികൾ ഔട്ട് പാസും നൽകും.