മസ്‌കറ്റ്: ഒമാനിൽ ഇപ്പോൾ നിലവിലുള്ള രാത്രി ലോക്ക്ഡൗൺ ഓഗസ്റ്റ് 21 ശനിയാഴ്ച അവസാനിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മുന്നോട്ടുവെച്ച നിർദേശങ്ങളുടെ ഭാഗമായാണ് നടപടി. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും ഇപ്പോഴുള്ള നിയന്ത്രണം ഇല്ലാതാകും.

കര, വ്യോമ, സമുദ്ര മാർഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്കാണ് ഈ നിബന്ധന ബാധകം. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടൻ ആർ.ടി പി.സി.ആർ പരിശോധനയ്ക്ക് വിധേയമാവണം. റിസൾട്ട് പോസിറ്റീവാണെങ്കിൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം.

രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്‌സുകളിലും, റസ്റ്റോറന്റുകളിലും ഷോപ്പിങ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്‌സിനേഷൻ നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. സാംസ്‌കാരിക, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കേണ്ടത് നിർബന്ധമാണ്.