മസ്കറ്റ്: ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകൾ സ്വദേശിവത്കരിച്ചു. തൊഴിൽ മന്ത്രി ഡോ.മഹദ് ബിൻ സഈദ് ബഊവിൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്ട്രേഷൻ ആൻറ് രജിസ്ട്രേഷൻ ഡീൻഷിപ്പ്, സ്റ്റുഡൻറ് അഫെയേഴ്സ്, സ്റ്റുഡൻറ് സർവീസസ് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ തസ്തികകളാണ് സ്വദേശിവത്കരിച്ചത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നേരത്തേയും നിരവധി തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറമെ സ്റ്റുഡൻറ് കൗൺസലിങ്, സോഷ്യൽ കൗൺസലിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമാണ് നിയമിക്കാൻ പാടുള്ളൂവെന്നും ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്വദേശികൾക്ക് ഈ വർഷം 32000 തൊഴിലവസരങ്ങളും തൊഴിൽ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. തൊഴിലവസരങ്ങളിൽ ചിലത് നിലവിൽ ജോലി ചെയ്യുന്നവർക്ക് പകരമുള്ള നിയമനമാണ്.