തിരുവനന്തപുരം: ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ അടച്ചിട്ട മുറികളിലാണെങ്കിൽ 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ 150 പേർ എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തീരുമാനം.

എല്ലാ രാജ്യങ്ങളിൽനിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഓമിക്രോൺ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഓമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീൻ നൽകി. 15.43 ലക്ഷം കുട്ടികളാണ് വാക്സീൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് നൽകി.

നിലവിൽ വാക്സീൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്സീൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഓമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ദ്ധർ. വൻനഗരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയൊരു പങ്ക് ഓമിക്രോൺ വകഭേദം മൂലമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി

ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 75 ശതമാനവും ഓമിക്രോൺ വകഭേദം മൂലമാണെന്ന് കോവിഡ് വാക്‌സിൻ ദൗത്യസംഘം തലവൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.നേരത്തെ ദേശീയതലത്തിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 12 ശതമാനമായിരുന്നു ഓമിക്രോൺ വകഭേദമെങ്കിൽ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയർന്നു. ഓമിക്രോൺ രോഗബാധയുടെ നിരക്ക് ദേശീയ തലത്തിൽ വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയിൽ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഓമിക്രോൺ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകൾ എടുത്താൽ രാജ്യത്ത് കേസുകൾ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.