തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കൃഷിവകുപ്പ് 107 ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതൽ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ പച്ചക്കറികൾ ലഭിക്കും.

പഞ്ചായത്ത് തലത്തിൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കർഷകരിൽനിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണു ചന്തയിൽ വിൽക്കുക. പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണു കർഷകരിൽനിന്ന് കൃഷിവകുപ്പ് ഓണച്ചന്തയിലേക്കുള്ള പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ വിൽക്കും. ഗാപ് സർട്ടിഫൈഡ് പച്ചക്കറികൾ (ഉത്തമ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ചവ) 20 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിൽ 10 ശതമാനം വില താഴ്‌ത്തി വിൽക്കുകയും ചെയ്യും.

കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ലാഭകരമായ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഓണച്ചന്തകൾ തുറക്കുകയെന്നു പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഇൻ-ചാർജ് ബൈജു എസ്. സൈമൺ പറഞ്ഞു. പ്രാദേശികമായി കൃഷി ചെയ്യാത്ത സവാള, ഉരുളക്കിഴങ്ങ് പോലുള്ള ശീതകാല പച്ചക്കറികൾ കാന്തല്ലൂർ, വട്ടവട തുടങ്ങിയ കേരളത്തിലെ മലയോര മേഖലകളിൽ നിന്ന് ലഭ്യമാക്കാൻ ശ്രമിക്കും. കിട്ടിയില്ലെങ്കിൽ മാത്രം ഇതരസംസ്ഥാനങ്ങളിൽ ഹോർട്ടികോർപ്പ് വഴി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.