തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ഓണത്തിന് വിതരണം ചെയ്യുന്ന കിറ്റുകളിലും മായം കാണിച്ച് പിണറായി സർക്കാർ മുഖ്യമന്ത്രി വൻ പ്രചാരം നൽകി പ്രഖ്യാപിച്ച ഓണക്കിറ്റിലെ സാധനങ്ങളാണ് വിലകൂട്ടി ആളുകൾക്ക് നൽകാനായി തയ്യാറാക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിക്കുന്നത്. സംഭവം വിവാദമായതോടെ അധികചെലവ് കണ്ടെത്താനാണ് ബില്ലിൽ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം നൽകിയിരിക്കുന്നത്.

ജനങ്ങൾക്കായി 500 രൂപയുടെ ഓണക്കിറ്റ് നൽകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ കിറ്റിലുള്ള സാധനങ്ങൾ എല്ലാംകൂടി കണക്ക് കൂട്ടിയിട്ടിട്ടും 356 രൂപയുടെ സാധനങ്ങൾ മാത്രമാണ് കണക്കാക്കാൻ ആയിട്ടുള്ളത്. ഈ സാധനങ്ങൾ നൽകുന്ന സഞ്ചിയുടെ വിലയാണോ ബാക്കിയുള്ളതെന്നും ആരോപണമുയരുന്നുണ്ട്. പൊതുവിപണിയിൽ സാധാരണ നിരക്കിൽ ഈ സാധനങ്ങൾക്ക് 517 രൂപയുമാണുള്ളത്. അതിനിടെ സൗജന്യകിറ്റിൽ നൽകുന്ന സാധനങ്ങൾക്ക് വാങ്ങിയ വിലയേക്കാൾ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോയുടെ നിർദ്ദേശം നൽകിതായും ഇതു സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ട ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി ആരോപിച്ചു.

കിറ്റിന്റെ മറവിൽ സർക്കാരിൽ നിന്ന് കൂടുതൽ പണം ഈടാക്കാൻ വേണ്ടിയാണിതെന്നാണ് ആക്ഷേപം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം ആളുകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റിൽ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്. അതായത് 146 രൂപവെച്ച് 88,00,000 പേർക്ക് 129 കോടി. ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആർക്കെങ്കിലും കമ്മീഷൻ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സിപിഐക്കോ ഇതിൽ പങ്കുണ്ടോ?. കാനം രാജേന്ദ്രൻ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടൻ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാർത്ഥ കണക്ക് ആരു പറയും?.സന്ദീപ് ഫേസ് ബുക്ക് പോസ്റ്റിൽ ചോദിച്ചു.

സന്ദീപ് വചസ്പതിയുടെ പോസ്റ്റ് ചുവടെ

പിച്ചച്ചട്ടിയിലും പിണറായി കൈയിട്ടു വാരിയോ?.
.....................................
സംസ്ഥാന സർക്കാർ ഓണത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കിറ്റിലുള്ള സാധനങ്ങളും അതിന്റെ മാവേലി സ്റ്റോർ/ സിവിൽ സപ്ലൈസ് വിലയുമാണ് ഒപ്പമുള്ളത്. 500 രൂപ വില വരുന്ന ഉത്പന്നങ്ങളാണ് നൽകുക എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ എങ്ങനെ നോക്കിയിട്ടും കിറ്റിൽ എല്ലാം കൂടി 356 രൂപയുടെ സാധനങ്ങളേ ഉള്ളൂ. ഇത്രയും സാധനങ്ങൾക്ക് പൊതു വിപണിയിലും 500 രൂപ മാത്രമേ ആകൂ. ഈ പാർട്ടിയെപ്പറ്റി നമുക്ക് ഒരു ചുക്കും അറിയാത്തത് പോലെ ഈ സർക്കാരിന്റെ കണക്കിനെപ്പറ്റിയും നമുക്ക് അറിയാത്തതാണോ. അതോ ഈ സാധനങ്ങൾ ഇട്ടു കൊടുക്കുന്ന 'അപൂർവ്വ സഞ്ചി'യുടെ വിലയാണോ ബാക്കി?.

88 ലക്ഷം പേർക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റിൽ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്.
അതായത് 146*88,00,000 =
കണക്ക് കൂട്ടിയിട്ട് തല പെരുക്കുന്ന ഒരു സംഖ്യയാണ് കിട്ടുന്നത്. ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആർക്കെങ്കിലും കമ്മീഷൻ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സിപിഐക്കോ ഇതിൽ പങ്കുണ്ടോ?. കാനം രാജേന്ദ്രൻ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടൻ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാർത്ഥ കണക്ക് ആരു പറയും?.
1. വെളിച്ചെണ്ണ 500gm. 46
2. മുളക് പൊടി 100 gm 23
3. സാമ്പാർപൊടി 100 gm 28
4. മഞ്ഞൾ പൊടി 100 gm 19
5. ശർക്കര 1 kg 65
6. മല്ലിപ്പൊടി 100 gm 17
7. പഞ്ചസാര 1kg. 22
8. പപ്പടം 12 എണ്ണം 15
9. ഗോതമ്പ് നുറുക്ക് 1 kg 63
10. ചെറുപയർ 500gm 37
11. സേമിയ 1 pkt 21
12. സഞ്ചി 1 No